ഒന്നു നിർത്തണേ...; കോവിഡിന് മുൻപ് കുറ്റിപ്പുറത്ത് നിർത്തിയിരുന്ന പല ട്രെയിനുകൾക്കും ഇപ്പോൾ സ്റ്റോപ് ഇല്ല
Mail This Article
കുറ്റിപ്പുറം ∙ ഡൽഹിയിലേക്കോ മറ്റോ അത്യാവശ്യകാര്യങ്ങൾക്കു പോകുന്നവരെ മംഗള എക്സ്പ്രസിൽ കുറ്റിപ്പുറത്തു നിന്നു കയറാൻ റെയിൽവേ അനുവദിക്കും. പക്ഷേ തിരിച്ച് അതേ വണ്ടിയിൽ വന്നാൽ ഇവിടെ ഇറങ്ങാൻ സമ്മതിക്കില്ല. പകരം തിരൂരിലോ ഷൊർണൂരിലോ ഇറങ്ങി കാറോ ബസ്സോ പിടിച്ചു പൊയ്ക്കോളണം എന്നാണ് റെയിൽവേയുടെ ഭാവം. തിരിച്ചുള്ള വണ്ടിക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ല...!
മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തു പോയി തിരിച്ചു വന്നാലും ഇതു തന്നെയാണ് സ്ഥിതി.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിഗ്നലിൽ മിന്നുന്ന പച്ച വെളിച്ചം കണ്ട് പല ട്രെയിനുകളും കുതിച്ചുപായുമ്പോൾ ‘‘അയ്യോ, ഇതിന് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നല്ലോ’’ എന്ന് വിലപിക്കാനേ യാത്രക്കാർക്ക് പറ്റൂ. കോവിഡിന് മുൻപ് ഇവിടെ നിർത്തിയിരുന്ന പല ട്രെയിനുകൾക്കും ഇപ്പോൾ സ്റ്റോപ്പില്ല. ഇക്കാരണം കൊണ്ട് യാത്രക്കാർ ഏറെ ദുരിതത്തിലാണ്. നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്കാണ് സ്റ്റോപ് ഒഴിവാക്കിയത്.
പ്രധാന വണ്ടികൾക്കെല്ലാം കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം നിലനിൽക്കെയാണ് നിലവിലെ ട്രെയിനുകളുടെ സ്റ്റോപ്പും എടുത്തുമാറ്റിയത്. സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് 20ന് റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിക്കണമെന്നാണു യാത്രക്കാരും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്.