ആദിവാസി കുടുംബങ്ങൾക്ക് വെള്ളമില്ല; നരകജീവിതം
Mail This Article
എടക്കര ∙ ‘പുനരധിവാസമോ എവിടെയുമെത്തിയില്ല. ശുദ്ധജലമെങ്കിലും തരുമോ, അതുമില്ല. നരകിച്ച് ഇങ്ങനെ ഇനിയും എത്രകാലം കഴിയണം’. മുണ്ടേരി വനത്തിനുള്ളിൽ താമസിക്കുന്ന വാണിയംപുഴ ഊരിലെ ആദിവാസി കുടുംബങ്ങളുടെ ചോദ്യമാണിത്. വാണിയംപുഴയ്ക്കും ചാലിയാറിനും ഇടയിൽ വനത്തിനുള്ളിലെ കോളനിയിൽ സുഖ ജീവിതമായിരുന്നു ഇവർക്ക്. വാസയോഗ്യമായ വീടുകൾ, വെള്ളം, വൈദ്യുതി, ഉപജീവനമാർഗത്തിന് കൃഷിയിടങ്ങൾ, കുട്ടികൾക്ക് പഠിക്കാൻ കോളനിയിൽതന്നെ ബദൽ സ്കൂൾ എല്ലാം ഉണ്ടായിരുന്നു. 2019 ഓഗസ്റ്റ് 8ന് ഉണ്ടായ പ്രളയത്തിൽ എല്ലാം നഷ്ടമായി. കോളനിയിലുണ്ടായിരുന്ന 45 കുടുംബങ്ങൾ കാട്ടിൽ ഷെഡുകൾ കെട്ടിയാണ് താമസിക്കുന്നത്. പുനരധിവാസം ഉടൻ ഉണ്ടാകുമെന്ന് പറയുന്നതല്ലാതെ ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടയിലാണ് ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും വെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കേണ്ടി വന്നന്നത്. കാട്ടുചോലകളിൽനിന്നു കിലോമീറ്ററുകൾ ദൂരം പൈപ്പ് സ്ഥാപിച്ചാണ് വെള്ളം എത്തിച്ചിരുന്നത്. വേനൽ കാഠിന്യത്തിലേക്ക് കടന്നതോടെ ചോലകളിൽനിന്നുള്ള വെളളം കിട്ടാതെയായി. ഇപ്പോൾ ചാലിയാറിന്റെ തീരങ്ങളിൽ കുഴിയെടുത്ത് ഇതിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. പുഴയിൽ നിന്നുളള വെള്ളം ഉപയോഗിക്കുന്നതിലൂടെ ജലജന്യരോഗങ്ങൾ പിടിപെടാനും ഇടയാകുന്നുണ്ട്. ഇവരുടെ താമസസ്ഥലത്തേക്ക് ഇരുട്ടുകുത്തി കോളനിയിൽനിന്നു ശുദ്ധജലമെത്തിക്കാൻ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയും യാഥാർഥ്യമായിട്ടില്ല.