ജീവിത പ്രാരബ്ധങ്ങളുടെ റിങ്ങിൽ പൊരുതിത്തളർന്ന് ബോക്സിങ് താരം
Mail This Article
കോട്ടയ്ക്കൽ∙ സംസ്ഥാന ബോക്സിങ് താരമായ കോട്ടൂർ വലിയാട്ട് അഖിലിന്റെ വീട്ടിലെ അടുപ്പ് പുകയണമെങ്കിൽ യുവാവ് കൂലിപ്പണിക്കു പോകണം. കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ കൈവശമുള്ള ഇരുപത്തിയേഴുകാരന്റെ മുന്നിൽ തൊഴിൽ സാധ്യതകളുടെ വാതിലുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. 6 വർഷമായി അഖിൽ ബോക്സിങ് രംഗത്തുണ്ട്. ജില്ലാ ബോക്സിങ് ചാംപ്യൻഷിപ്പിൽ വിജയി ആയതിനെത്തുടർന്ന് 2 തവണ സംസ്ഥാന ടൂർണമെന്റിൽ പങ്കെടുത്തു. കഴിഞ്ഞയാഴ്ച സമാപിച്ച പ്രഥമ ജില്ലാ ഒളിംപിക്സിൽ വെള്ളി നേടിയതോടെ സംസ്ഥാന ഒളിംപിക്സിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
മൊയ്തുട്ടി പറങ്കിമൂച്ചിക്കൽ, വിജയൻ കോട്ടയ്ക്കൽ, ധനേഷ് കോട്ടയ്ക്കൽ, സിബിൻ കോട്ടയ്ക്കൽ, മജീദ് എന്നിവരാണ് ഗുരുക്കൻമാർ. അതോടൊപ്പം വുഷുവും പരിശീലിച്ചിട്ടുണ്ട്. അച്ഛൻ ഉണ്ണിക്കൃഷ്ണ പിഷാരടിക്ക് ക്ഷേത്രത്തിലെ കഴകമാണ് ജോലി. രോഗങ്ങൾ അലട്ടിയതോടെ തൊഴിൽ ചെയ്യാൻ വയ്യാതെയായി. ഏറെ പഴകിയ വീട്ടിലാണ് അമ്മ അമ്മിണിയുമടങ്ങുന്ന കുടുംബം കഴിയുന്നത്. റേഷൻ കാർഡിന്റെ നിറം വെള്ള ആയതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുമില്ല. അഖിൽ ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. കോവിഡ് സാഹചര്യം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.