ടീമുകൾ എത്തുന്നു; സ്വാഗതമോതി മലപ്പുറം
Mail This Article
മലപ്പുറം∙ സന്തോഷ് ട്രോഫിക്കു 4 നാൾ മാത്രം ശേഷിക്കെ, ആവേശത്തിര ഉയർത്തി ടീമുകൾ നാളെ ജില്ലയിൽ എത്തിത്തുടങ്ങും. ബംഗാൾ, പഞ്ചാബ്, കർണാടക, രാജസ്ഥാൻ, ഒഡീഷ, മണിപ്പുർ, മേഘാലയ, കേരള ടീമുകൾ നാളെയെത്തും. ഗുജറാത്തും കർണാടകയും സർവീസസും 14ന് ആണെത്തുന്നത്. ടീമുകളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും കരിപ്പൂർ വിമാനത്താവളത്തിലും സംഘാടക സമിതി സ്വീകരിക്കും.ടീമുകളുടെ താമസസ്ഥലവും പരിശീലന മൈതാനങ്ങളും തീരുമാനമായി. കേരളത്തിനു മഞ്ചേരിയിലാണു താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മഞ്ചേരിയിൽ താമസിക്കുന്ന ടീമുകൾക്ക് എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലും നിലമ്പൂർ മാനവേദൻ സ്റ്റേഡിയത്തിലുമായാണു പരിശീലന സൗകര്യം.
4 ടീമുകൾ മഞ്ചേരിയിലും 4 ടീമുകൾ മേൽമുറിയിലും 2 ടീമുകൾ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപവുമാണു താമസം. കാലിക്കറ്റ് സർവകലാശാലയിലെ 2 സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളായി ഉപയോഗിക്കും. കൂട്ടിലങ്ങാടി, മഞ്ചേരി ബോയ്സ് ഹൈസ് കൂൾ ഗ്രൗണ്ടുകൾ പരിശീലനത്തിനു കണ്ടുവച്ചിരുന്നെങ്കിലും അവയ്ക്ക് എഐഎഫ്എഫിന്റെ അനുമതി ലഭിച്ചില്ല. പുല്ലു പതിച്ച മൈതാനങ്ങൾ തന്നെ വേണമെന്ന നിബന്ധന എഐഎഫ്എഫ് പ്രതിനിധികൾ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇതോടെയാണ്,
കാലിക്കറ്റ് സർവകലാശാലയിലെ 2 ഗ്രൗണ്ടുകൾ അവസാന നിമിഷം പരിശീലന മൈതാനങ്ങളായി തിരഞ്ഞെടുത്തത്. ഇതോടെ, പരിശീലനത്തിനു ടീമുകൾ കിലോ മീറ്ററുകൾ യാത്രചെയ്യേണ്ട സ്ഥിതിയുണ്ട്. 16നു രാവിലെ 9.30ന് കോട്ടപ്പടിയിലാണു ആദ്യ മത്സരം. അന്നു തന്നെ വൈകിട്ട് 8നു കേരളം രാജസ്ഥാനെതിരെ കന്നിയങ്കത്തിനിറങ്ങും.