കാലിക്കറ്റിൽ പോർച്ച് എന്നാൽ ആക്രി സംഭരണ കേന്ദ്രം
Mail This Article
തേഞ്ഞിപ്പലം ∙ പഴയ ബൈക്ക് പോർച്ച് ആക്രി സാധനങ്ങളുടെ സംഭരണകേന്ദ്രമാക്കി കാലിക്കറ്റ് സർവകലാശാല. പരീക്ഷാ ഭവൻ വളപ്പിൽ ഗേറ്റിന് അരികെയുള്ള സ്ഥലത്താണ് പൊട്ടിയ കസേരകൾ അടക്കമുള്ളവ പോർച്ചിൽ തള്ളിയിരിക്കുന്നത്. വർഷങ്ങളായി ഇവിടെ ഇതാണ് സ്ഥിതി. കസേരകളുംമറ്റും കേടായാൽ മാറ്റിയിടാൻ ക്യാംപസിൽ വേറെ സ്ഥലം ഉണ്ടായിട്ടും സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുന്ന പരീക്ഷാ ഭവൻ മുറ്റം ആക്രി വസ്തുക്കളുടെ സംഭരണകേന്ദ്രമാക്കിയതിനെതിരെ പ്രതിഷേധമുണ്ട്.
ആക്രി സാധനങ്ങൾ നീക്കിയാൽ ഈ സ്ഥലം വാഹന പാർക്കിങ്ങിനോ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് വിശ്രമ സൗകര്യം ഒരുക്കാനോ വിനിയോഗിക്കാം. പരീക്ഷാ ഭവൻ വളപ്പിൽ ഉദ്യോഗസ്ഥരുടെ വാഹന പാർക്കിങ്ങിനു മാത്രമേ അനുവാദമുളളു. ഇതിനുതന്നെ മതിയായ സൗകര്യമില്ല. സംഘടനകളുടെ സൊസൈറ്റികൾ വാടകയ്ക്ക് നൽകിയ 3 ഭക്ഷണശാലകളും പരീക്ഷാ ഭവൻ വളപ്പിലാണ്.
ഭക്ഷണശാലകൾ പരീക്ഷാ ഭവൻ വളപ്പിന്റെ മുൻഭാഗത്തുനിന്ന് മാറ്റി വേറെ സൗകര്യം ഒരുക്കാൻ നേരത്തേ തീരുമാനം എടുത്തെങ്കിലും നടപ്പാക്കാനായില്ല. പരീക്ഷാ ഭവൻ വളപ്പിൽ മരത്തണലുകളിലും മറ്റും വിദ്യാർഥികൾക്ക് ഇരിപ്പിട സൗകര്യം ഉണ്ടെങ്കിലും എല്ലാവരെയും ഉൾകൊള്ളാവുന്ന സൗകര്യം ഇവിടെയില്ല. ആക്രി സംഭരണത്തിന് വിനിയോഗിക്കുന്ന പോർച്ച് പൊളിച്ചും ഭക്ഷണശാലകൾ പുനഃക്രമീകരിച്ചും പരീക്ഷാ ഭവൻ വളപ്പ് കൂടുതൽ വിദ്യാർഥി സൗഹൃദം ആക്കണമെന്നാണ് ആവശ്യം.