ADVERTISEMENT

മലപ്പുറം ∙ സന്തോഷ് ട്രോഫിയിൽ കന്നിക്കിരീടം സ്വപ്നം കണ്ടെത്തിയ കർണാടകയുടെ കുതിപ്പിനു ഇന്ധനം പകരാൻ കേരളത്തിന്റെ നാൽവർ സംഘം. പരിശീലകൻ ബിബി തോമസ്, സ്റ്റോപ്പർ ബാക്ക് എസ്.സിജു, മധ്യനിരക്കാരായ പി.ടി.മുഹമ്മദ് റിയാസ്, ബാവു നിഷാദ് എന്നിവരാണു ടീമിലെ മലയാളി സാന്നിധ്യം. ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിൽ ഒഡീഷയോട് സമനിലയിൽ പിരിഞ്ഞപ്പോൾ ഒരു ഗോൾ ബാവു നിഷാദിന്റെ വകയായിരുന്നു.

∙ അടവു പഠിച്ചതു മലപ്പുറം കളരിയിൽ

ടീമിലെ 3 താരങ്ങളും മലപ്പുറം ജില്ലക്കാരല്ല. എന്നാൽ, അവർ ഫുട്ബോളിന്റെ ആദ്യ അടവുകൾ പഠിച്ചതു മലപ്പുറത്തെ കളരിയിലാണ്. മൂവർക്കും ഇതു സന്തോഷ് ട്രോഫിയിൽ അരങ്ങേറ്റം. എസ്.സിജു തിരുവനന്തപുരത്തെ ഫുട്ബോൾ ഗ്രാമമായ പുതിയതുറക്കാരനാണ്. പ്ലസ് ടു പഠനം മലപ്പുറം എംഎസ്പി സ്കൂളിലായിരുന്നു. നിലവിൽ ബെംഗളൂരു കിക്ക് സ്റ്റാർട്ട് എഫ്സി താരമായ സിജു, സ്റ്റീഫൻ–സരോജ ദമ്പതികളുടെ മകനാണ്.

പാലക്കാട് പട്ടാമ്പി കൊപ്പം സ്വദേശിയായ മുഹമ്മദ് റിയാസ് തിരൂർ മൗലാന അക്കാദമിയിലൂടെയാണു കളിച്ചു തെളിഞ്ഞത്. കേരളത്തിന്റെ സ്റ്റുഡന്റ് ഒളിംപിക് ടീമിൽ അംഗമായിരുന്നു. ഉമ്മ ഹസീന നൽകുന്ന പിന്തുണയാണു കരുത്ത്.ആദ്യമത്സരത്തിൽ തന്നെ ഗോളടിച്ച ബാവു നിഷാദ്, കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയാണ്. സുബ്രതോ കപ്പിൽ ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസിനു കളിച്ചതാണു മലപ്പുറം കണക്‌ഷൻ. അന്നു സെമിയിലെത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.ദക്ഷിണ മേഖലാ സബ്ജൂനിയർ കിരീടം നേടിയ കേരള ടീമിൽ അംഗമായിരുന്ന ബാവു, ഇന്ത്യൻ ടീം ക്യാംപിലുമെത്തി. കേരളം അണ്ടർ 14, 16 ടീമുകൾക്കും ഗോകുലത്തിനും കളിച്ചിട്ടുണ്ട്. ഫുട്ബോൾ പരിശീലകനായ അബ്ദുറഷീദിന്റെയും സുഹറയുടെയും മകൻ.ആശാൻ പരിചയ സമ്പന്നൻ

പരിശീലകൻ ബിബി തോമസ് തൃശൂർ പള്ളിമൂല സ്വദേശിയാണ്. 12 വർഷമായി മംഗളൂരു യാനെപോയ സർവകലാശാലയുടെ പരിശീലകൻ. ബാവു നിഷാദും സിജുവും ഇതേ കോളജിലെ ബിരുദ വിദ്യാർഥികളാണ്. കഴിഞ്ഞ വർഷവും കർണാടക സന്തോഷ് ട്രോഫി ടീമിനെ ബിബിയാണു പരിശീലിപ്പിച്ചത്. യോഗ്യതാ ഘട്ടം കടന്നെങ്കിലും കോവിഡ് കാരണം ഫൈനൽ റൗണ്ട് കടന്നില്ല. കളിക്കുന്ന കാലത്ത് മിഡ്ഫീൽഡറായിരുന്ന ബിബി മഹീന്ദ്ര യുണൈറ്റഡ്, ഫാക്ട്, കെഎസ്ഇബി, കേരള അണ്ടർ 21 ടീമുകൾക്കു കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 23, അണ്ടർ 17 ടീമുകളുടെ അസിസ്റ്റന്റ് കോച്ചായിരുന്നു. 2015ൽ ദക്ഷിണ മേഖലാ സബ് ജൂനിയർ കിരീടം നേടിയ കേരള ടീമിനെ പരിശീലിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com