നാലു വർഷം കൊണ്ട് ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കും: മന്ത്രി കെ.രാജൻ
Mail This Article
നിലമ്പൂർ ∙ സംസ്ഥാനത്തെ 1500 വില്ലേജുകളിൽ 4 വർഷം കൊണ്ട് ഭൂമിയുടെ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മുഴുവൻ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എത്ര ഉന്നതരായാലും കൈവശമുള്ള അധിക ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുമെന്ന് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് മന്ത്രി രാജൻ പറഞ്ഞു. ദുരന്തനിവാരണം ഏകോപനത്തിന് തുടങ്ങിയ താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
പി.വി.അൻവർ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൽ വഹാബ് എംപി, പി.കെ.ബഷീർ എംഎൽഎ, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, കലക്ടർ വി.ആർ.പ്രേംകുമാർ പി.എം.ബഷീർ, എ.ഗോപിനാഥ്, എം.എ.തോമസ്, പരുന്തൻ നൗഷാദ്, കെ.പി.പീറ്റർ, ഇസ്മായിൽ എരഞ്ഞിക്കൽ, ബിനോയ് പാട്ടത്തിൽ, പറാട്ടി കുഞ്ഞാൻ, എഡിഎം എൻ.എം.മെഹറലി എന്നിവർ പ്രസംഗിച്ചു. 102 പേർക്ക് പട്ടയം നൽകി.
കലക്ടർക്ക് അഭിനന്ദനം
നിലമ്പൂർ∙ ലക്ഷ്യം വച്ചതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തതിന് കലക്ടർ വി.ആർ.പ്രേം കുമാറിന് മന്ത്രിയുടെ അഭിനന്ദനം. പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുൻപ് സംസ്ഥാനത്ത് 50,000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യം വച്ചത്. മലപ്പുറം ജില്ലയിൽ 10,220 പേർക്ക് വിതരണം ചെയ്യാനായത് കലക്ടറുടെ നേതൃത്വത്തിൽ കാര്യക്ഷമമായ റവന്യു ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചതു കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
റവന്യു സേവനങ്ങൾ ഡിജിറ്റൽ ആക്കൽ സർക്കാർ ലക്ഷ്യം: മന്ത്രി
മഞ്ചേരി∙ സംസ്ഥാനത്ത് ആദ്യമായി ഇ പട്ടയം വിതരണം ചെയ്യുന്ന ജില്ല മലപ്പുറമാണെന്നും റവന്യു സേവനങ്ങൾ സമ്പൂർണമായി ഡിജിറ്റൽ ആക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. സമ്പൂർണ ഇ ഓഫിസ് ജില്ലാ പ്രഖ്യാപനം മഞ്ചേരിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഭൂ രേഖകളുടെ ഡിജിറ്റൈസേഷൻ പുരോഗതിയിലാണ്.
സംസ്ഥാനത്തെ 1550 വില്ലേജിൽ ഡിജിറ്റൽ റീസർവേ നടത്തും. ഇതിന് 5000താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തണ്ടപ്പേരും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയാകുന്നതോടെ വ്യാജ രേഖകൾ ഉപയോഗിച്ചു ഭൂമി കൈവശം വയ്ക്കുന്നത് കണ്ടെത്താനാകും. അതോടെ ഇത്തരം ഭൂമി പിടിച്ചെടുത്ത അർഹരായവർക്ക് നൽകാനുമാകുമെന്ന് മന്ത്രി പറഞ്ഞു.138 വില്ലേജ് ഓഫിസ്, 7 താലൂക്ക് ഓഫിസ് ഉൾപ്പെടെ റവന്യു ഓഫിസുകൾ ആണ് ഇ ഓഫിസ് ആയത്.
ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂരങ്ങാടി താലൂക്കുകളിലെ എമർജൻസി ഓപ്പറേഷൻ സെന്ററും (ടിഇഒസി) 3 താലൂക്കിലെ പട്ടയമേളയും മന്ത്രി ഉദ്ഘാടനം ചെയ്തു. യു.എ.ലത്തീഫ് എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, നഗരസഭാധ്യക്ഷ വി.എം.സുബൈദ, കലക്ടർ വി.ആർ.പ്രേംകുമാർ, എഡിഎം എൻ.എം.മെഹറലി, പ്രേമ രാജീവ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പ്രസംഗിച്ചു.