‘പുഴു’വിലെ പാട്ടിലൂടെ അതുലിന്റെ ശബ്ദം നറുകരയിൽനിന്ന് നാടാകെ
Mail This Article
മഞ്ചേരി∙ കൊമ്പെടുത്തൊരു വമ്പ് കാണിച്ച് രാജനവിടം..... അതുൽ പാടിക്കഴിഞ്ഞപ്പോൾ കരുതിയില്ല, അതൊരു സിനിമയുടെ ഗതി നിർണയിക്കുന്ന പാട്ട് ആകുമെന്ന്. ഒടിടിയിൽ റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രം പുഴു പ്രേക്ഷകരുടെ മനസ്സ് കീഴടക്കുമ്പോൾ സിനിമയുടെ ടൈറ്റിൽ സോങ് പാടിയത് മഞ്ചേരി നറുകരയിലെ നാട്ടുവഴികളിൽ പാടിനടന്ന നാടൻപാട്ടു കലാകാരൻ അതുൽ.
ചെറുപ്പം മുതൽ നാടൻപാട്ട് നെഞ്ചേറ്റിയാണ് അതുലിന്റെ ജീവിതം. സ്കൂൾതലം മുതൽ കലോത്സവ വേദികളിൽ അതുലിന്റെ ശബ്ദം ആസ്വാദകരുടെ മനം കവർന്നു. സർവകലാശാലാ മത്സരങ്ങളിൽ പങ്കെടുത്തു. നാടൻപാട്ട് വേദികളിൽ മുഴങ്ങുന്ന ശബ്ദം സിനിമയിലൂടെ ലോകമറിയാൻ അവസരമൊരുക്കിയതാകട്ടെ, സംവിധായകൻ സന്തോഷ് ശിവനും. എം.ടി.വാസുദേവൻ നായരുടെ 10 ചെറുകഥകൾ ആധാരമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന അഭയം തേടി വീണ്ടും എന്ന സിനിമയ്ക്ക് 3 പാട്ട് പാടുന്നത് അതുൽ ആണ്. സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.
സന്തോഷ് ശിവനാണ് പുഴുവിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയിക്ക് അതുലിനെ പരിചയപ്പെടുത്തുന്നത്. ശിവദാസ് പൊയിൽക്കാവ് ആണ് ഗാനരചന. 2019ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, 2020ൽ കലാഭവൻ മണി ഓടപ്പഴം പുരസ്കാരം എന്നിവ അതുൽ നേടിയിട്ടുണ്ട്. ഫോക്‌ലോറിൽ ബിരുദാനന്തര ബിരുദധാരിയാണ്. സാംസ്കാരിക വകുപ്പിന്റെ നാടൻപാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പും നേടിയിട്ടുണ്ട് ഇരുപത്തിയഞ്ചുകാരൻ.