കൂളിമാട് പാലം: വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് വിഭാഗം
Mail This Article
എടവണ്ണപ്പാറ ∙ നിർമാണം പുരോഗമിക്കുന്ന മപ്രം –കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം. ഇന്നലെ പാലം പരിശോധിച്ച ശേഷമായിരുന്നു സംഘത്തിന്റെ പ്രതികരണം. ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണോ അപകടകാരണമെന്നു പരിശോധനകൾക്കു ശേഷമേ വ്യക്തമാകൂവെന്നു സംഘം ചൂണ്ടിക്കാട്ടി.അതേസമയം, ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കിക്കുണ്ടായ തകരാറാണ് അപകട കാരണമെന്ന് കിഫ്ബി അധികൃതർ ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം കിഫ്ബി സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണ് അപകട കാരണമെന്ന കണ്ടെത്തലാണു റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ടിലുമുള്ളത്.
ഇന്നലെ അപകടസ്ഥലത്തെത്തിയ വിജിലൻസ് സംഘം തകർന്ന ബീമുകൾ, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിശദമായി പരിശോധിച്ചു.
പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിർമാണത്തിൽ അപാകതയോ ഉണ്ടോ എന്ന് തുടർപരിശോധനകളിൽ വ്യക്തമാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നിർമാണച്ചുമതലയുള്ള ഉദ്യോഗസ്ഥരിൽനിന്നും പരിസരവാസികളിൽനിന്നും വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിക്കും. ഇതിനു ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം, അപകട സമയത്ത് പൊതുമരാമത്ത് വകുപ്പിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലായിരുന്നെന്ന് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു.