ADVERTISEMENT

പെരിന്തൽമണ്ണ/അഗളി ∙ സൗദിയിൽനിന്നെത്തിയ അഗളി സ്വദേശി ക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സ്വർണക്കടത്തു സംഘമെന്ന നിഗമനത്തിൽ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ  കസ്റ്റഡിയിലെടുത്തു. വാക്യത്തൊടി അബ്ദുൽ ജലീൽ(42) ആണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

മർദനമേറ്റ് അബോധാവസ്ഥയിലായ ജലീലിനെ രാത്രി ആശുപത്രിയിലെത്തിച്ചത് യഹിയയാണെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജലീൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം കബറടക്കി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംശയം മൂലം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മർദിക്കുകയായിരുന്നെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ജലീലിനെ സ്വർണക്കടത്തു സംഘം ഉപയോഗപ്പെടുത്തിയിരുന്നോ, കടത്തു സംഘങ്ങളുടെ കുടിപ്പകയ്ക്കു ജലീൽ ഇരയായോ, മറ്റെന്തെങ്കിലും ഇടപാടുകൾ നടന്നോ തുടങ്ങിയവയെല്ലാം  അന്വേഷിക്കുന്നുണ്ട്. 

വഴിയോരത്തു കണ്ടെത്തിയതാണെന്നു പറഞ്ഞ് വ്യാഴാഴ്ച രാത്രി ജലീലിനെ യഹിയ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്താവളത്തിൽനിന്നു ജലീൽ വീട്ടിലേക്ക് വിളിച്ചതും ജലീലിനെ ആശുപത്രിയിലെത്തിച്ച വിവരം പറയാൻ അജ്ഞാതൻ വീട്ടിലേക്ക് വിളിച്ചതും ഒരേ നമ്പറിൽനിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.

പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷണം. 10 വർഷമായി ഗൾഫിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീലിന് അഗളിയിൽ 3 സെന്റ് സ്ഥലവും പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച വീടും മാത്രമാണു സമ്പാദ്യം. 2 വർഷം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. പിതാവ്: പരേതനായ മുഹമ്മദ്(വാപ്പു). മാതാവ്: ആസിയ, ഭാര്യ: മുബഷിറ, മക്കൾ: അൻസിൽ, അൻഷിഫ്, അൻഷിദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com