പ്രവാസിയെ മർദിച്ചു കൊന്ന കേസ്; മൂന്നുപേർകൂടി കസ്‌റ്റഡിയിൽ
Mail This Article
പെരിന്തൽമണ്ണ∙ പ്രവാസിയായ അഗളി സ്വദേശി വാക്യത്തൊടി അബ്‌ദുൽ ജലീലിനെ(42) മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 3 പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ. കൊണ്ടോട്ടി, എടത്തനാട്ടുകര, ആക്കപ്പറമ്പ് സ്വദേശികളെയാണ് കസ്‌റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകര വീട്ടിൽ യഹിയ മുഹമ്മദ്(35) ഉൾപ്പെടെ 9 പേരെ ഇതിനകം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് അബ്‌ദുൽ ജലീലിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഓടിച്ച കൊണ്ടോട്ടി സ്വദേശിയാണ് പിടിയിലായവരിൽ ഒരാളെന്നാണ് സൂചന.
മാനത്തുമംഗലത്തെ വീട്ടിൽ കേസിലെ മുഖ്യപ്രതി യഹിയയുടെയും സംഘത്തിന്റെയും മർദനമേറ്റ് അവശനായി കിടന്ന അബ്‌ദുൽ ജലീലിനെ പരിചരിക്കുകയും ആശുപത്രിയിലെത്തിക്കാൻ കാറിൽ കയറ്റുകയും ചെയ്‌തയാളും യഹിയയെ രക്ഷപ്പെടാൻ സഹായിച്ച ഒരാളുമാണ് കസ്‌റ്റഡിയിലുള്ള മറ്റുള്ളവരെന്നാണ് സൂചന. ആദ്യം പിടികൂടിയ 5 പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു.
യഹിയയെയും കൂട്ടുപ്രതി മുഹമ്മദ് അബ്‌ദുൽ അലിയേയും അബ്‌ദുൽ ജലീലിനെ താമസിപ്പിച്ച് പീഡിപ്പിച്ച മാനത്തുമംഗലത്തെയും ജൂബിലി റോഡിലെയും വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിൽ അബ്‌ദുൽ ജലീലിന്റെ ലഗേജുകളും ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും രക്തം പുരണ്ട വസ്‌ത്രങ്ങളും കണ്ടെടുത്തു. കേസിൽ നേരിട്ടു ബന്ധമുള്ള രണ്ട് പേർ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.