മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് അനുമതി
Mail This Article
മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കാൻ അനുമതിയായി. കേന്ദ്ര ആരോഗ്യ സംഘം 13ന് സ്ഥല പരിശോധന നടത്തും. 23 കോടി രൂപ ചെലവിലാണ് ബ്ലോക്ക് നിർമിക്കുക. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് പദ്ധതി. അത്യാഹിതങ്ങൾ, കാർഡിയാക് അറസ്റ്റ്, പക്ഷാഘാതം, കുട്ടികളിലെ അപസ്മാരം, ഐസിയു സൗകര്യം ആവശ്യമുള്ള കേസുകൾ തുടങ്ങിയവയ്ക്ക് പ്രത്യേക പരിചരണം ലഭിക്കും. നിലവിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഇത്തരം കേസുകൾ റഫർ ചെയ്യുന്നതിനാൽ യഥാസമയം മികച്ച ചികിത്സാ കേന്ദ്രങ്ങളിൽ എത്താൻ സമയമെടുക്കുന്നത് നില ഗുരുതരമാക്കുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ് യാഥാർഥ്യമാകുന്നതോടെ പ്രശ്നത്തിനു പരിഹാരമാകും. കളമശേരി മെഡിക്കൽ കോളജ്, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ഇതേ പദ്ധതിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾ നിർമിക്കും.
3 കേന്ദ്രങ്ങളിൽ അടുത്താഴ്ച സംഘം പരിശോധിക്കും. സ്ഥലം അനുയോജ്യമെങ്കിൽ പെട്ടെന്ന് പ്രവൃത്തി തുടങ്ങാൻ ആരോഗ്യ വകുപ്പിന്റെ സിവിൽ എൻജിനീയർമാർ ഉൾപ്പെടെയുള്ളവർ പരിശോധനാ സമയത്ത് എത്തണമെന്ന് എൻഎച്ച്എം സംസ്ഥാന ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനതല അവലോകന യോഗം 18ന് നടക്കും. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന മഞ്ചേരി മെഡിക്കൽ കോളജിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ അധികൃതർ തല പുകയ്ക്കുകയാണ്. 2 സ്ഥലം പരിഗണനയിലുണ്ട്. പുതുതായി 5 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനംവന്ന് ഫണ്ട് അനുവദിച്ചെങ്കിലും റവന്യു നടപടികൾ പാതി വഴിയിലാണ്.