വായനയിലൂടെ വളർന്ന് പ്രദീപ് നേട്ടത്തിന്റെ നെറുകയിൽ
Mail This Article
ചങ്ങരംകുളം ∙ പത്മശ്രീയും രാജ്യാന്തര പുരസ്കാരവും ലഭിച്ചെങ്കിലും നാട്ടിലെത്തിയാൽ പ്രദീപ് അമ്മ കുഞ്ഞിലക്ഷ്മിക്ക് പഴയ കുറുമ്പൻ തന്നെ. നാനോ ടെക്നോളജി ഉപയോഗപ്പെടുത്തി കുടിവെള്ളത്തിൽനിന്ന് വിഷാംശം നീക്കം ചെയ്യുന്നത് കണ്ടെത്തിയതിന് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജ്യാന്തര പുരസ്കാരം കഴിഞ്ഞ ദിവസം പ്രഫ. ടി.പ്രദീപിനെ തേടിയെത്തിയിരുന്നു. ചെറുപ്പംമുതലേ വായനയിൽ കമ്പക്കാരനായിരുന്ന പ്രദീപ് മലയാളം അധ്യാപകനും കവിയുമായ പിതാവ് നാരായണൻ നായർ തലാപ്പിൽ (എൻ.എൻ.തലാപ്പിൽ) വീട്ടിൽ കൊണ്ടുവരുന്ന പുസ്തകങ്ങൾ വായിച്ച് ചുവന്ന മഷിയിൽ അടയാളപ്പെടുത്തുമായിരുന്നു. ഇതിനു പലപ്പോഴും പിതാവിൽനിന്നു വഴക്കുകേട്ടിട്ടുണ്ട്. അധ്യാപകരായ മാതാപിതാക്കൾ പഠിപ്പിച്ചിരുന്ന മൂക്കുതല ഗവ.ഹൈസ്കൂളിൽ തന്നെയാണ് പ്രദീപ് പഠിച്ചത്.
അമ്മ കുഞ്ഞിലക്ഷ്മിക്ക് സ്കൂളിൽ പ്രദീപിനെ പഠിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പിതാവിന്റെ മലയാളം ക്ലാസിലെ വിദ്യാർഥിയായിട്ടുണ്ട്. പന്താവൂർ സംസ്കൃതി സ്കൂൾ ട്രസ്റ്റിയുമായ പ്രദീപ്, സഹോദരനും അധ്യാപകനുമായ പ്രമോദുമായി ചേർന്ന് പിതാവിന്റെ ഓർമയ്ക്കായി സ്കൂളിനോടു ചേർന്ന് 65 സെന്റ് സ്ഥലത്ത് സ്മൃതി വനം എന്ന പേരിൽ ഒൗഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വളർത്തുന്നുണ്ട്. ഫലം പ്രകൃതിക്കു തന്നെ നൽകാനാണ് തീരുമാനം. ചെന്നൈ ഐഐടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ പദവിയിൽ ജോലി ചെയ്യുന്ന പ്രദീപിന് ഇന്റർനാഷനൽ സെന്റർ ഫോർ വാട്ടർ ക്ലീനിങ് എന്ന സ്ഥാപനം ചെന്നൈയിലുണ്ട്. കാളാച്ചാൽ എഎംഎൽപി സ്കൂളിനു ശേഷം പൊന്നാനി എംഇഎസ് കോളജിൽ പ്രീഡിഗ്രി, തൃശൂർ സെന്റ് തോമസ് കോളജിൽ ബിഎസ്‌സി, കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് പിജി എന്നിവ നേടി.