വിദ്യാർഥികളിൽനിന്ന് കോഴ വാങ്ങുന്ന കോളജുകൾക്കെതിരെ കാലിക്കറ്റ് നടപടിക്ക്
Mail This Article
തേഞ്ഞിപ്പലം ∙ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് വിദ്യാർഥികളിൽനിന്ന് കോഴ വാങ്ങുന്ന കോളജുകൾക്ക് എതിരെ കാലിക്കറ്റ് സർവകലാശാല കടുത്ത നടപടിയിലേക്ക്. പിജി, ബിഎഡ് കോഴ്സുകൾക്ക് 5 ലക്ഷം രൂപ വരെയും ബിരുദ കോഴ്സുകൾക്ക് 4 ലക്ഷം രൂപ വരെയും വിദ്യാർഥികളിൽനിന്ന് കോഴ വാങ്ങുന്ന കോളജുകൾ ഉണ്ടെന്ന് സിൻഡിക്കറ്റ് അംഗം യുജിൻ മൊറേലി വിസി ഡോ. എം.കെ. ജയരാജിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ചില കോളജുകളിൽ കോഴ നൽകാതെ മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകളിൽ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു. കാലിക്കറ്റ് പരിധിയിലെ 5 ജില്ലകളിലെയും ഭൂരിപക്ഷം എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ കോഴ നൽകാതെ സീറ്റുകൾ ലഭിക്കാത്ത സാഹചര്യമാണെന്നാണു പരാതി. കോഴ വിഷയം സിൻഡിക്കറ്റിന്റെ അടുത്ത യോഗത്തിൽ പരിഗണനയ്ക്ക് വരും.
ബിഎഡ്, ബിഎ, ബിഎസ്‌സി, ബികോം, എംഎ, എംഎസ്‌സി, എംകോം കോഴ്സുകൾക്ക് കാലിക്കറ്റ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിട്ടില്ല. പ്രവേശന പരീക്ഷയുള്ള കോഴ്സുകൾക്ക് മാത്രമേ അപേക്ഷ ക്ഷണിച്ചിട്ടുള്ളൂ. എന്നാൽ, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടകളിൽ ഇതിനകം കോളജുകളിൽ പല വിദ്യാർഥികളും പണം നൽകി സീറ്റ് ഉറപ്പിച്ചതായും പറയുന്നു. നൽകിയ പണം പല കോളജുകളും തിരികെ നൽകാനിടയില്ല. പണം ഇടപാടിന് ചില കോളജുകൾക്ക് ഏജന്റുമാർ വരെയുണ്ടെന്നും പരാതിയുണ്ട്.