കെഎസ്ആർടിസി ആസ്ഥാനമാറ്റം: ഒരുക്കങ്ങൾ അതിവേഗം
Mail This Article
പെരിന്തൽമണ്ണ∙ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും ജില്ലയിലെ കെഎസ്ആർടിസിയുടെ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ തകൃതി. മലപ്പുറം, പൊന്നാനി, നിലമ്പൂർ, പെരിന്തൽമണ്ണ ഡിപ്പോകൾ ചേർത്താണ് പെരിന്തൽമണ്ണ ആസ്ഥാനമായി ക്ലസ്റ്റർ രൂപീകരിക്കുന്നത്. ക്ലസ്റ്റർ ഓഫിസറായി മലപ്പുറം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ വി.മുഹമ്മദ് അബ്ദുൽ നാസർ ഇന്നലെ പെരിന്തൽമണ്ണയിലെത്തി ചുമതലയേറ്റു.
മലപ്പുറം നിലമ്പൂർ ഡിപ്പോകളുടെ അധിക ചുമതല പകരം സംവിധാനം വരുന്നതു വരെ ഇദ്ദേഹം തന്നെ വഹിക്കും.പൊന്നാനി യൂണിറ്റിലെ എടിഒ ആയ വി.ഷാജിക്കാണ് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസറുടെ ചുമതല. പെരിന്തൽമണ്ണ ഡിപ്പോയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. ഇദ്ദേഹം ഇന്നു ചുമതലയേൽക്കും. ജില്ലാതല ഓഫിസ് രീതിയിൽ ഭേദഗതി വരുത്തിയാണ് ജില്ലയിലെ 4 ഡിപ്പോകളും ഉൾപ്പെടുത്തി പുതിയ ക്ലസ്റ്റർ സംവിധാനം. പെരിന്തൽമണ്ണയിൽ ജില്ലാ ഓഫിസ് എന്നു പ്രവർത്തനം ആരംഭിക്കുമെന്നതു സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.
അതുവരെ ഡിപ്പോകളുടെ ഓപ്പറേഷൻ പ്രവർത്തനങ്ങളുടെ മേൽനോട്ടം ക്ലസ്റ്റർ ഓഫിസർക്കും അഡ്‌മിനിസ്ട്രേഷൻ, അക്കൗണ്ട്സ് ചുമതലകളും സർവീസ്–ഓപ്പറേഷൻസ് സഹായവും അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർക്കുമായിരിക്കും. ആദ്യഘട്ടത്തിൽ ക്ലസ്റ്റർ ഓഫിസർക്കും അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർക്കും മാത്രമാണ് പെരിന്തൽമണ്ണയിൽ ഓഫിസ് സംവിധാനം. മറ്റ് 3 ഡിപ്പോകളിലെയും മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഘട്ടം ഘട്ടമായി ഇവിടേക്ക് മാറ്റും. അതേ സമയം ടിക്കറ്റ്, പണം എന്നിവയുമായി ബന്ധപ്പെട്ട ചുമതലകൾ വഹിക്കുന്നവരെ അതതിടങ്ങളിൽ നിലനിർത്തും.