തിരുനാവായയിൽ സിൽവർലൈൻ കുറ്റികൾ ഇറക്കുന്നത് തടഞ്ഞു; പൊലീസെത്തി അറസ്റ്റ് ചെയ്തുനീക്കി
Mail This Article
തിരുനാവായ ∙ വില്ലേജ് ഓഫിസ് മതിൽക്കെട്ടിനുള്ളിൽ സിൽവർലൈൻ അടയാളക്കുറ്റികൾ ഇറക്കുന്നതിനെതിരെ പ്രതിഷേധം. സമരം ചെയ്തവരെ പൊലീസെത്തി അറസ്റ്റ് ചെയ്തുനീക്കി. ഇന്നലെ രാവിലെ പത്തരയോടെയാണ് സിൽവർലൈൻ അധികൃതർ അടയാളക്കുറ്റികൾ തിരുനാവായ വില്ലേജ് ഓഫിസ് പരിസരത്ത് ഇറക്കിവയ്ക്കാൻ എത്തിയത്. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിൽവർലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകരും നാട്ടുകാരും ഇതിനെതിരെ പ്രതിഷേധം ഉയർത്തി.
തുടർന്ന് ഇറക്കിവച്ച നൂറോളം കുറ്റികൾ ഇവർ തിരികെ ലോറിയിലേക്ക് കയറ്റിയിട്ടു. ഇതിനിടെ തിരൂരിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി നേതാക്കളായ 6 പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, മുളയ്ക്കൽ മുഹമ്മദാലി, എം.പി.മുഹമ്മദ് കോയ, നജീബ് വെള്ളാടത്ത്, സക്കറിയ പല്ലാർ, വി.മൊയ്തീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് പിരിച്ചുവിട്ടു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ കുറ്റികൾ ഇവിടെ തന്നെ വീണ്ടും ഇറക്കി. അതേ സമയം, തലക്കാട് വില്ലേജിലെ പുല്ലൂർ ഇന്ദിരാനഗറിൽ സ്വകാര്യവ്യക്തിയുടെ സ്ഥലം വാടകയ്ക്കെടുത്ത് സൂക്ഷിച്ചിരുന്ന കുറ്റികളാണ് വില്ലേജ് ഓഫിസ് പരിസരത്തെ സർക്കാർ ഭൂമിലേക്കു മാറ്റിയതെന്ന് സിൽവർലൈൻ അധികൃതർ പറഞ്ഞു.