മെഡിക്കൽ കോളജ് വികസനം; സ്ഥലമേറ്റെടുക്കുമ്പോൾ പരിസ്ഥിതി ആഘാതം വലുതെന്ന് പഠന റിപ്പോർട്ട്
Mail This Article
മഞ്ചേരി ∙ മെഡിക്കൽ കോളജ് വികസനത്തിന് പുതുതായി 5.81 ഏക്കർ ഏറ്റെടുക്കുമ്പോൾ സാമൂഹികാഘാതത്തിലേറെ പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. സാമൂഹികാഘാതം സംബന്ധിച്ചു പഠനം നടത്തിയ ഏജൻസി കലക്ടർക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിലാണ് സൂചന. റിപ്പോർട്ട് മറ്റന്നാൾ കലക്ടർക്ക് സമർപ്പിക്കും.23 ഉടമകളിൽ നിന്ന് ഏറ്റെടുക്കുന്ന പ്രദേശം തണ്ണീർത്തടം ഉൾപ്പെട്ടതാണെന്നും കെട്ടിട നിർമാണം നടത്താൻ ഒന്നര മീറ്റർ മണ്ണിട്ട് ഉയർത്തണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മണ്ണിട്ട് നികത്തുന്നത് വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കും. കുളം, കിണർ, വാസസ്ഥലം, വ്യവസായ സംരംഭം തുടങ്ങിയവ ഉൾപ്പെട്ടതാണ് പ്രദേശം. സ്ഥലം നൽകുന്നതിനെതിരെ പ്രദേശവാസികളുടെ എതിർപ്പ്, അവരുടെ നഷ്ടം എന്നിവ ക്രോഡീകരിച്ച് 60 പേജുള്ള റിപ്പോർട്ട് ആണ് സമർപ്പിക്കുകയെന്ന് ഏജൻസി കോ ഓർഡിനേറ്റർ കെ.വി.സെബാസ്റ്റ്യൻ പറഞ്ഞു. കണ്ണൂർ ഇരിട്ടി ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ നേതൃത്വത്തിലാണ് പഠനം. സ്ഥലം ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കുകയും 13 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
‘മെഡിക്കൽ കോളജ് മാറ്റി സ്ഥാപിക്കണം’
∙ മെഡിക്കൽ കോളജ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് സ്ഥലം ഉടമകൾ. സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിലാണ് സ്ഥലം വിട്ടു നൽകില്ലെന്ന് ഉടമകൾ ആവർത്തിച്ചത്.
ഉടമകളോട് ആലോചിക്കാതെയാണ് സർക്കാർ വിജ്ഞാപനം. ഭൂമി ഏറ്റെടുക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളും സർക്കാരിനുണ്ടാകുന്ന ഭീമമായ നഷ്ടവും അംഗങ്ങൾ ഉന്നയിച്ചു. നഗരസഭാധ്യക്ഷ വി.എം.സുബൈദ, അംഗങ്ങളായ പ്രേമ രാജീവ്, ഷറീന ജൗഹർ, പ്രിൻസിപ്പൽ ഡോ.എസ്.സജിത് കുമാർ, അബ്ദുൽ നാസർ പുലത്ത്, അസൈൻ കാരാട്, നന്ദിനി, സാസിബ്, സി.എം.അബ്ദുൽ നാസർ, ജയപ്രകാശ് കാമ്പുറം, ഡോ.സത്യനാഥൻ, സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.