ADVERTISEMENT

വണ്ടൂർ ∙ ജനവാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്താൻ സർക്കാരുകൾ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് രാഹുൽ ഗാന്ധി എംപി. ബഫർസോണിന്റെ പേരിൽ ഒരാൾക്കു പോലും കുടിയിറങ്ങേണ്ടി വരില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. എന്നാൽ, കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് നരേന്ദ്ര മോദിയും ബിജെപിയും കേന്ദ്ര സർക്കാരും എത്രമാത്രം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവോ അതിലേറെ ജനങ്ങളെ ഒന്നിപ്പിക്കാൻ നാം ഒരുങ്ങണം.

വണ്ടൂരിൽ നടന്ന കോൺഗ്രസ് ഐക്യദാർഢ്യ സമ്മേളനത്തിനെത്തിയ രാഹുൽഗാന്ധിക്ക് സമ്മാനിക്കാനായി സഹോദരൻ വരച്ച രാഹുലിന്റെ ചിത്രവുമായി കാത്തുനിൽക്കുന്ന നടുവത്ത് സൈനിക് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസുകാരി ഐറ കെ.അൻസാർ. ചിത്രം കണ്ട് രാഹുൽ ഗാന്ധി ഐറയ്ക്ക് മിഠായി സമ്മാനിക്കുന്നു. തിരിച്ചെത്തിയ ഐറയെ ഉമ്മ സഫ ചേർത്തുപിടിക്കുന്നു.                ചിത്രം: മനോരമ
വണ്ടൂരിൽ നടന്ന കോൺഗ്രസ് ഐക്യദാർഢ്യ സമ്മേളനത്തിനെത്തിയ രാഹുൽഗാന്ധിക്ക് സമ്മാനിക്കാനായി സഹോദരൻ വരച്ച രാഹുലിന്റെ ചിത്രവുമായി കാത്തുനിൽക്കുന്ന നടുവത്ത് സൈനിക് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസുകാരി ഐറ കെ.അൻസാർ. ചിത്രം കണ്ട് രാഹുൽ ഗാന്ധി ഐറയ്ക്ക് മിഠായി സമ്മാനിക്കുന്നു. തിരിച്ചെത്തിയ ഐറയെ ഉമ്മ സഫ ചേർത്തുപിടിക്കുന്നു. ചിത്രം: മനോരമ

ബിജെപിയെയും ആർഎസ്എസിനെയും എതിർത്താൽ അവരെയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തളർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. തന്നെ 5 ദിവസം മാത്രം ചോദ്യം ചെയ്തത് അവരോടുള്ള എതിർപ്പ് അൽപം കുറഞ്ഞു പോയതുകൊണ്ടാണോയെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. അല്ലെങ്കിൽ 10 ദിവസം വരെയായേനെയെന്നും അദ്ദേഹം പരിഹസിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, നേതാക്കളായ രമേശ് ചെന്നിത്തല, എ.പി.അനിൽകുമാർ, വിശ്വനാഥ പെരുമാൾ, ജെബി മേത്തർ, പി.സി.വിഷ്ണുനാഥ്, അൻവർ സാദത്ത്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, എൻ.എ.കരീം, ബാബു മോഹനക്കുറുപ്പ്, ടി.പി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

രാഹുലിനെ കേൾക്കാൻ മഴയത്തും ആയിരങ്ങൾ

വണ്ടൂർ ∙ കോൺഗ്രസ് ഐക്യദാർഢ്യ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ കേൾക്കാൻ മഴയത്തും എത്തിയതു സ്ത്രീകളടക്കം ആയിരങ്ങൾ. ഇഡി ചോദ്യം ചെയ്യലിനും വയനാട് ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിനും ശേഷം എത്തിയ രാഹുൽ ഗാന്ധിക്കു വൻ പിന്തുണ നൽകുന്ന സ്വീകരണമാണു വണ്ടൂരിൽ നൽകിയത്.ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച വാക്കുകൾ നീണ്ട കരഘോഷത്തോടെയാണു പ്രവർത്തകർ കേട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും നേരെ ബിജെപി–സിപിഎം രഹസ്യ ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണ ശരങ്ങളാണു രാഹുൽ തൊടുത്തുവിട്ടത്.

ഇന്ന് 9.30ന് നിലമ്പൂർ നിയോജകമണ്ഡലത്തിലെ കരുളായി അമ്പലപ്പടി–കൂറ്റൻപാറ പിഎംജിഎസ്‌വൈ റോഡ് പ്രവ‍ൃത്തി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. 10.30ന് സാംസ്കാരിക സാഹിതി നിർമിച്ച വീടിന്റെ താക്കോൽ സമർപ്പണം പൂക്കോട്ടുംപാടം അഞ്ചാംമൈൽ ഗ്ലമോറ കൺവൻഷൻ സെന്ററിൽ നിർവഹിക്കും. 11.30ന് ചോക്കാട് ക്രസന്റ് ഓഡിറ്റോറിയത്തിൽ ട്രോമാകെയർ യൂണിറ്റുകൾക്ക് എ.പി.അനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തും.വൈകിട്ടു 3ന് അമൽ കോളജിൽ ഏറനാട് നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.

4.20ന് വാണിയമ്പലം ഗോൾഡൻ വാലി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷൻ അംഗം കെ.ടി.അജ്മൽ കായികക്കുതിപ്പ് ലക്ഷ്യമിട്ടു നടത്തുന്ന കിക്ക് ഓഫ് പദ്ധതിയും ക്ലബ്ബുകൾക്കുള്ള ജഴ്സി വിതരണവും ഉദ്ഘാടനം ചെയ്യും. 5.15ന് പോരൂർ പുളിയക്കോട് കെടി കൺവൻഷൻ സെന്ററിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പിഎംകെഎസ്‌വൈ പദ്ധതിയിൽ പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളും ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com