ഡോക്ടറേറ്റ് നേടിയത് കാലുകൊണ്ട് ‘എഴുതി’യെന്ന് ഐ.എം.വിജയൻ
Mail This Article
തേഞ്ഞിപ്പലം ∙ കാലുകൊണ്ടെഴുതി (ഫുട്ബോൾ കളിച്ച്) ആണ് താൻ ഡോക്ടറേറ്റ് നേടിയതെന്ന് ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ. ഖത്തർ ആതിഥ്യമരുളുന്ന ഫിഫ 2022 ലോക കപ്പ് ഫുട്ബോൾ പ്രചാരണാർഥം കാലിക്കറ്റ് സർവകലാശാലയിൽ ഖത്തറിലെ ഡയസ്പോറ ഓഫ് മലപ്പുറം മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സിംപോസിയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻകാല ഫുട്ബോൾ താരങ്ങളെ അണി നിരത്തി ലെജൻഡ്സ്, വാരിയേഴ്സ് ടീമുകൾ മാറ്റുരച്ച പ്രദർശന മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ (1–1) പിരിഞ്ഞു.
അവരിൽ പലരും കളിച്ച് വളർന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു ഖത്തർ ലോക കപ്പ് ഫുട്ബോളിന്റെ സന്ദേശം നിറച്ച് മത്സരം. നൂറിലേറെ കോളജ് വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം ജി.എസ്. പ്രദീപ് നയിച്ചു. തെയ്യം കലാകാരൻ മുരളി വാഴയൂർ പൊയ്ക്കാലിൽ വിസ്മയം തീർത്തു. തന്റെ കാലുകളിൽ പൊയ്ക്കാൽ കെട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ശ്രാവൺ സുരേഷ് (6 വയസ്സ്) ഖത്തറിലെ സ്റ്റേഡിയങ്ങൾ കണ്ട അനുഭവങ്ങൾ പങ്കുവച്ചു. ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ഫുട്ബോൾ നൂറിലേറെപ്പേർക്ക് സമ്മാനിച്ചു.
ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ പരിചയപ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തി. പരിപാടി വിസി ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വി.സി.മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ഐ.എം.വിജയനെ ആദരിച്ചു. കമാൽ വരദൂർ, ഷൈജു ദാമോദരൻ, ഡോ. വി.പി.സക്കീർ ഹുസൈൻ, ഡോ. മുഹമ്മദലി പള്ളിയാളി, അബ്ദുൽ അസീസ് ചെവിക്കുന്നൻ, ബഷീർ കുനിയിൽ, കെ. അബ്ദുൽ ലത്തീഫ്, വൃന്ദ കെ. നായർ, ഡോ. വി.വി. ഹംസ, റൂഫ്സാ ഷമീർ, രജീഷ് ചേളാരി തുടങ്ങിയവർ പ്രസംഗിച്ചു.