ചമ്രവട്ടം പുഴയോരം പാർക്ക് കാടുമൂടി
Mail This Article
ചമ്രവട്ടം ∙ ഒറ്റനോട്ടത്തിൽ കാടാണെന്നു തോന്നുമെങ്കിലും ഇത് കാടല്ല, ചമ്രവട്ടം പുഴയോരം സ്നേഹപാത പാർക്കാണ്. മഴയിൽ മുളച്ച കാട്ടുചെടികളും പുല്ലും വളർന്നു പന്തലിച്ചതോടെയാണ് ഇവിടെ ഒരു കാടിന്റെ തോന്നലുണ്ടാകുന്നത്. ആകെ തകർന്നു കിടക്കുകയാണെങ്കിലും മഴയിൽ നിറഞ്ഞ നിള കാണാനും മറ്റുമായി ഇപ്പോൾ ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്.
നവീകരണം നടത്താത്തിനാൽ അടഞ്ഞു കിടക്കുന്ന ഗേറ്റിന്റെ ഒരു വശം വഴിയാണ് ആളുകൾ അകത്തു കടക്കുന്നത്. കടന്നു വരുന്ന വഴിയിൽ ഇവിടെ വരവേൽക്കുന്നത് പ്ലാസ്റ്റിക് മാലിന്യമാണ്. ഇവിടെ എത്തുന്നവർ തന്നെയാണ് ഇവ വഴിയിൽ തള്ളുന്നത്. മാലിന്യം ഇടാൻ ഒരു കുട്ട പോലും ഇവിടെ വയ്ക്കാത്തതാണു കാരണം. ഇനി അകത്തു കടന്ന് തുരുമ്പു പിടിച്ച ബെഞ്ചിൽ കാഴ്ച കാണാൻ ഇരിക്കുന്നവർ ഇഴജന്തുക്കളെ പേടിക്കുകയും വേണം.
പുല്ലും കാടും വളർന്ന് പന്തലിച്ച് കിടക്കുന്നതാണ് കാരണം. ഇതെല്ലാം വൃത്തിയാക്കാനും മറ്റും ഇവിടെ ജീവനക്കാരുണ്ടെങ്കിലും ആരും ഈ വഴി തിരിഞ്ഞു നോക്കാത്തതാണു കാരണം. അകത്തേക്ക് ബൈക്കുകൾ കയറ്റിക്കൊണ്ടു പോകുന്നവരും ഉണ്ട്. പാർക്കിന്റെ ഉൾവശത്ത് പശുക്കളെ മേയാൻ വിടുന്നവരും ഉണ്ട്. അതിനാൽ ചാണകവും വീണുകിടപ്പുണ്ട്.നവീകരിക്കാത്തതിനാലുള്ള മറ്റു പ്രശ്നങ്ങൾ വേറെയും. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ ശല്യത്തിനും ഒട്ടും കുറവില്ല. അലങ്കാര ലൈറ്റുകളും ബെഞ്ചുകളും മറ്റും തകർന്നു കിടക്കുന്നതും ഇവിടെ കാണാം.