മകൾ ഇസ്സയെ സങ്കടത്തോടെ ചേർത്തുപിടിച്ചു ഉമ്മ അമീന ഷെറിൻ: ഇസ്സയ്ക്ക് ഉപ്പയെയും അമീനയ്ക്കു ഭർത്താവിനെയും നഷ്ടമാക്കിയ യാത്ര
Mail This Article
കൊണ്ടോട്ടി ∙ വിമാനാപകടം നടന്ന പാലക്കാപറമ്പിൽ നിർത്തിയിട്ട കാറിൽ, നാലു വയസ്സുകാരി ഫാത്തിമ ഇസ്സയെ സങ്കടത്തോടെ ചേർത്തുപിടിച്ചിരിക്കുകയായിരുന്നു ഉമ്മ അമീന ഷെറിൻ. 2 വർഷം മുൻപത്തെ വിമാന ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരാണിവർ. എന്നാൽ ഇസ്സയ്ക്ക് ഉപ്പയെയും അമീനയ്ക്കു ഭർത്താവിനെയും നഷ്ടമാക്കിയ യാത്രയായിരുന്നു അത്. അമീനയുടെ ഭർത്താവ് കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി മേലേ മരുതക്കോട്ടിൽ ഷറഫുദ്ദീന് ഷാർജയിൽ കമ്പനിയിലായിരുന്നു ജോലി.
സന്ദർശക വീസയിൽ മൂന്നു മാസത്തേക്കു പോയതായിരുന്നു അമീനയും ഇസ്സയും.മടക്കയാത്രയിൽ അപകടത്തിൽപെട്ടു മൂവരും വ്യത്യസ്ത ആശുപത്രികളിലായി. ഷറഫുദ്ദീന് ജീവൻ നഷ്ടമായി. അമീനയ്ക്കും ഇസ്സയ്ക്കും ഗുരുതര പരുക്കുകൾ. ഷറഫുദ്ദീന്റെ ഉമ്മ ആമിനയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കൂടെയാണ് അമീനയും ഇസ്സയും ഇന്നലെ കരിപ്പൂരിലെത്തിയത്.പരുക്കു പൂർണമായും ഭേദമാകാത്തതിനാൽ അമീനയ്ക്ക് എഴുന്നേറ്റു നടക്കാനാകില്ല. കാറിലിരുന്നാണു പരിപാടി വീക്ഷിച്ചത്.
കരിയുന്നു, വേദനയും മുറിവുകളും
കൊണ്ടോട്ടി ∙ ‘കഴിഞ്ഞ വർഷം വാക്കറിന്റെ സഹായത്തോടെയാണ് എത്തിയത്. ഇത്തവണ ഏകദേശം സുഖമായി. എന്നാൽ, ഭാര്യയ്ക്ക് എഴുന്നേൽക്കാനാകില്ല...’ രണ്ടാം വാർഷിക സംഗമത്തിനെത്തിയ കൊടുവള്ളി കരുവൻപൊയിൻ പി.സി.സൈഫുദ്ദീൻ പറഞ്ഞു. ഭാര്യ കാറിൽത്തന്നെയിരുന്നു. ദുബായിൽ പരസ്യ കമ്പനിയിലായിരുന്നു സൈഫുദ്ദീനു ജോലി. ഭാര്യ ഫസലുന്നിസ, മക്കളായ സന ഫാത്തിമ, മുഹമ്മദ് ഷാഹിൽ, ഷൻസ ആയിഷ എന്നിവരോടൊപ്പം നാട്ടിലേക്കു മടങ്ങുകയായിരുന്നു. പിളർന്ന വിമാനത്തിന്റെ കോക്പിറ്റ് ഉൾപ്പെടുന്ന ഭാഗത്തെ മുൻസീറ്റുകളിലായിരുന്നു ഇവർ. അന്ന് ഒൻപതു വയസ്സുകാരനായിരുന്ന മുഹമ്മദ് ഷാഹിലിനു മാത്രമാണ് അൽപമെങ്കിലും ബോധമുണ്ടായിരുന്നത്. ഇന്നും ചികിത്സ തുടരുകയാണ്.