കല്യാണഒറു നീർച്ചോല സംരക്ഷണം; സാധ്യമായതെല്ലാം ചെയ്യുമെന്ന് നഗരസഭാധ്യക്ഷന്റെ ഉറപ്പ്
Mail This Article
വളാഞ്ചേരി ∙ കഞ്ഞിപ്പുര തോണിക്കൽ കല്യാണഒറു നീർച്ചോലയുടെ സംരക്ഷണത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ. കല്യാണഒറു പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു നഗരസഭാധ്യക്ഷൻ. കല്യാണഒറുവിന്റെ പ്രാധാന്യം ഉൾപ്പെടുത്തി ഓഗസ്റ്റ് ഒന്നിനു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അമൃത്–രണ്ട് പദ്ധതിയിൽ നഗരസഭയ്ക്ക് 13.5 കോടി രൂപ അനുവദിച്ചത് കല്യാണഒറുവിലെ ജലസംരക്ഷണത്തിന് ഉപയോഗപ്പെടുത്താൻ മൈക്രോ പ്രോജക്ട് തയാറാക്കാൻ ആവുമോ എന്നു പരിശോധിക്കുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.
നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളായ കഞ്ഞിപ്പുര, തോണിക്കൽ, വട്ടപ്പാറ, താണിയപ്പൻകുന്ന്, കോതോൾ, അമ്പലപ്പറമ്പ് പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാനാണ് മൈക്രോപ്രോജക്ട് തയാറാക്കുന്നത്. ഇവിടെ പഴയകാലത്ത് നിർമിച്ച തടയണയ്ക്ക് സമാന്തരമായി, പുതിയ ചെക്ക്ഡാം കെട്ടി ഒഴുകിപ്പോകുന്ന ജലം സംരക്ഷിച്ചാൽ ശുദ്ധജല വിതരണം സാധ്യമാക്കാം.
ടൂറിസത്തിന് അനന്തസാധ്യതകളുള്ള പ്രകൃതിരമണീയമായ കുന്നിൻ താഴ്‌വാരം സംരക്ഷിക്കുകയുമാവാം. പലവിധ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. അടുത്ത നഗരസഭ കൗൺസിലിൽ തന്നെ അമൃത് പദ്ധതിയുടെ അജൻഡ വച്ചിട്ടുണ്ടെന്നും ഭരണസമിതി ഈ വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ തീരുമാനം എടുക്കുമെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചു.
നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷരായ സി.എം.മുഹമ്മദ്റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, കൗൺസിലർമാരായ ഇ.പി.അച്യുതൻ, റസീന മാലിക്, ആബിദ മൻസൂർ, ഈസ നമ്പ്രത്ത്, ശിഹാബ് പാറക്കൽ, കെ.വി.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ഫൈസൽതങ്ങൾ, പി.വീരാൻകുട്ടി, കെ.ബദരിയ്യ, ഷാഹിന റസാക്ക്, എം.പി.സുബിത രാജൻ, സദാനന്ദൻ കോട്ടീരി, പൊതുപ്രവർത്തകരായ മൂർക്കത്ത് മുസ്തഫ, ജലീൽ കോണ്ടെയ്ത്ത്, അൻഫർ, സലാം തുടങ്ങിയവരും സന്ദർശകസംഘത്തിലുണ്ടായിരുന്നു.