കഞ്ഞിപ്പുര–മൂടാൽ ബൈപാസ് നവീകരണം വേഗത്തിലാക്കും; വകുപ്പു മന്ത്രിയുടെ ഉറപ്പ്
Mail This Article
വളാഞ്ചേരി ∙ കഞ്ഞിപ്പുര–മൂടാൽ ബൈപാസ് റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി ത്വരിതപ്പെടുത്തുമെന്ന വകുപ്പു മന്ത്രിയുടെ പ്രസ്താവനയിൽ ആശ്വാസം കൊണ്ട് പ്രദേശവാസികൾ. ഒൻപതു വർഷം മുൻപ് നിർമാണം തുടങ്ങിയ ബൈപാസിന്റെ പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. 2012ൽ ആണ് ബൈപാസിന് ഭരണാനുമതി ലഭിച്ചത്. അടുത്തവർഷം തന്നെ നിർമാണോദ്ഘാടനവും നടത്തി. പതുക്കെ പണി തുടങ്ങി. ഇടയ്ക്ക് നിലച്ചു.
സ്ഥലം ഏറ്റെടുത്ത് വളവുകളും കയറ്റങ്ങളും കുറച്ച് വീതി കൂട്ടി റോഡ് ഉപയോഗപ്പെടുത്താമെന്നായിരുന്നു കണ്ടെത്തൽ. ഇഴഞ്ഞും നിലച്ചും നീങ്ങിയ റോഡ് നിർമാണത്തിന് ഇപ്പോഴും ഒച്ചിന്റെ വേഗമാണ്. കഞ്ഞിപ്പുര–അമ്പലപ്പറമ്പ്–കാർത്തല ചുങ്കം–മൂടാൽ ബൈപാസിന് 6 കിലോമീറ്ററാണ് നീളം. ഇതിൽ 3 കിലോമീറ്റർ നീളം ഭാഗികമായി പണി നടത്തി. മറ്റിടങ്ങളിൽ മണ്ണിടലും കുഴി മാന്തലും നടക്കുകയാണ്.
കഴിഞ്ഞ ദിവസം വകുപ്പു മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിൽ റോഡിന്റെ 3 കിലോമീറ്റർ നീളം ടാർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ഭാഗവും തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. റോഡ് വക്കിലുള്ള വൈദ്യുതകാലുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചെളിനിറഞ്ഞും പൊടി പരന്നും റോഡിലൂടെ ദുരിതയാത്ര നടത്തുന്ന ജനങ്ങളും വാഹന ഡ്രൈവർമാരും റോഡിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാവുമെന്ന പ്രതീക്ഷ തന്നെയാണ് ഇപ്പോഴും പുലർത്തുന്നത്. വകുപ്പു മന്ത്രിയുടെ പ്രസ്താവന ഇതിനു ആക്കം കൂട്ടിയിട്ടുണ്ട്.