കള്ളക്കടത്തു സ്വർണവുമായി കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ
Mail This Article
കരിപ്പൂർ ∙ കള്ളക്കടത്തു സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ. തമിഴ്നാട് പൊള്ളാച്ചി അളഗപ്പ നഗർ സ്വദേശി പി.മുനിയപ്പൻ(46) ആണ് 320 ഗ്രാം (40 പവന്‍) സ്വര്‍ണവുമായി ഇന്നലെ ഉച്ചയ്ക്ക് വിമാനത്താവളത്തിനു സമീപം പിടിയിലായത്.
18നു പുലർച്ചെ 2.15ന് ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ടു കാസർകോട് സ്വദേശികൾ 320 ഗ്രാം വീതം സ്വർണം കൊണ്ടുവന്നിരുന്നു. രണ്ടിൽ ഒന്നിനു നികുതി അടയ്ക്കാൻ നോട്ടിസ് നൽകി. മറ്റൊന്ന് സൂപ്രണ്ട് കൈവശം വച്ചു. ഈ സ്വർണം ഇന്നലെ ഉച്ചയ്ക്കു വിമാനത്താവളത്തിനു പുറത്തെത്തിച്ചു നുഹ്മാന്‍ ജംക്‌ഷനില്‍ സൂപ്രണ്ട് താമസിക്കുന്ന ലോഡ്ജിനു സമീപം 25,000 രൂപ പ്രതിഫലത്തിനു കൈമാറാൻ ശ്രമിക്കുമ്പോൾ ആണു പിടിയിലായതെന്നു പൊലീസ് അറിയിച്ചു.
കാസര്‍കോട് തെക്കിൽ സ്വദേശികളും ബന്ധുക്കളുമായ അബ്ദുൽ നസീർ(46), കെ.ജെ.ജംഷീദ്(20) എന്നിവരാണു സ്വർണവുമായി എത്തിയത്. പരിശോധനയിൽ ഇവരിൽനിന്ന് 640 ഗ്രാം സ്വർണം കണ്ടെത്തിയെങ്കിലും 320 ഗ്രാം സ്വർണം മാത്രം രേഖപ്പെടുത്തി 320 ഗ്രാം സ്വർണം പുറത്തെത്തിച്ചുകൊടുക്കാമെന്ന ധാരണയിലെത്തി. രാവിലെ ജോലിസമയം കഴിഞ്ഞ ശേഷം വിളിക്കാനായി നമ്പറും നൽകി. ഇതുസംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരമാണു കസ്റ്റംസ് സൂപ്രണ്ടിനെ കുടുക്കിയത്.
320 ഗ്രാം സ്വര്‍ണത്തിനു പുറമേ, താമസ സ്ഥലം പരിശോധിച്ചപ്പോൾ 4,42,980 രൂപ, 500 യുഎഇ ദിർഹം, വിലപിടിപ്പുള്ള വാച്ചുകള്‍, 4 യാത്രക്കാരുടെ ഇന്ത്യൻ പാസ്പോർട്ടുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കരിപ്പൂർ ഇൻസ്പെക്ടർ പി.ഷിബു, എസ്ഐ നാസർ പട്ടർകടവൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രക്കാരെയും മുനിയപ്പനെയും പിടികൂടിയത്. സൂപ്രണ്ടിൽനിന്നു വിശദമായ മൊഴി രേഖപ്പെടുത്തി സിബിഐക്കും കസ്റ്റംസ് കമ്മിഷണർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നു കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫ് അറിയിച്ചു. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 16 ലക്ഷം രൂപ വില വരും.