ഒരു വോട്ട് അസാധു; ഭാഗ്യം തുണച്ചപ്പോൾ വണ്ടൂരിൽ ഭരണം പോകാതെ യുഡിഎഫ്
Mail This Article
വണ്ടൂർ ∙ വൈസ് പ്രസിഡന്റിന്റെ വോട്ട് അസാധുവായെങ്കിലും നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. കോൺഗ്രസിലെ ഇ.സിത്താരയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 23 അംഗങ്ങളുള്ള പഞ്ചായത്ത് 12 അംഗങ്ങളുള്ള യുഡിഎഫാണ് ഭരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം 3 വർഷം കോൺഗ്രസും 2 വർഷം മുസ്‌ലിം ലീഗും പങ്കിടാൻ ധാരണയുണ്ട്. കോൺഗ്രസ് പ്രസിഡന്റ് കാലാവധി ഒന്നര വർഷം വീതം രണ്ടു വനിതകൾക്കു നൽകാനും നേരത്തേ തീരുമാനമെടുത്തിരുന്നു.
അതനുസരിച്ചു ആദ്യ തവണ പ്രസിഡന്റ് സ്ഥാനം ലഭിച്ച പി.റുബീന ഒന്നര വർഷം കഴിഞ്ഞപ്പോൾ രാജിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പു നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി ഇ.സിത്താരയും എൽഡിഎഫ് സ്ഥാനാർഥിയായി പി.ഷൈനിയും മത്സരിച്ചു. വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റയുടെ (മുസ്‌ലിം ലീഗ്) വോട്ട് ബാലറ്റിൽ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി. അതോടെ രണ്ടു സ്ഥാനാർഥികൾക്കും 11 വീതം വോട്ട് ലഭിച്ചു. തുടർന്നു നറുക്കിട്ടപ്പോൾ സിത്താരയെ ഭാഗ്യം തുണച്ചു. രണ്ടാം തവണയാണ് ഇ.സിത്താര പഞ്ചായത്ത് പ്രസിഡന്റാവുന്നത്.