ADVERTISEMENT

നിലമ്പൂർ ∙ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് വധിച്ച കേസിൽ റിമാൻഡിലുള്ള പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അബുദാബിയിലെ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ അപേക്ഷയിൽ നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.കെ.കൃഷ്ണൻകുട്ടി 3 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.

2020 മാർച്ച് 5ന് ആണ് പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആന്റണി എന്നിവർ അബുദാബിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. ഷാബാ ഷരീഫ് വധക്കേസിലെ മുഖ്യപ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ വ്യാപാര പങ്കാളിയായിരുന്നു ഹാരിസ്. ഷൈബിന്റെ നിർദേശപ്രകാരം അബുദാബിയിലെത്തി ഹാരിസ്, ഡെൻസി എന്നിവരെ കൊലപ്പെടുത്തിയതായി നൗഷാദ് ഉൾപ്പെടെ ഷരീഫ് വധക്കേസിലെ കൂട്ടുപ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനു മൊഴി നൽകി. ഡെൻസിയെ കഴുത്തുഞെരിച്ച് കൊന്നശേഷം കൈ ഞരമ്പ് മുറിച്ച് ഹാരിസ് ആത്മഹത്യ ചെയ്തതായി വരുത്തിത്തീർക്കാൻ കൃത്രിമ തെളിവുകൾ സൃഷ്ടിച്ച് ഫ്ലാറ്റിൽ നിന്ന് കടന്നു കളഞ്ഞതായി പ്രതികൾ വിശദീകരിച്ചു.

ബാത്ത് ടബ്ബിൽ രക്തം വാർന്ന നിലയിലാണ് ഹാരിസിന്റെ മൃതദേഹം കിടന്നത്. സാഹചര്യ തെളിവുകൾവച്ച് ഡെൻസിയെ കൊലചെയ്ത് ഹാരിസ് ജീവനൊടുക്കിയെന്ന നിഗമനത്തിൽ അബുദാബി പൊലീസ് കേസ് അവസാനിപ്പിച്ചു. മൊഴികളുടെ അടിസ്ഥാനത്തിൽ ഹാരിസ്, ഡെൻസി എന്നിവരുടെ മരണത്തിൽ പൊലീസ് പ്രത്യേകം കേസ് റജിസ്റ്റർ ചെയ്തു. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. രാസ പരിശോധനാ ഫലം കിട്ടിയിട്ടില്ല.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ നൽകിയ ഹർജികളിൽ ഹൈക്കോടതി വാദം കേട്ടു. 23ന് വിധി പറയും. ഷരീഫ് വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള ഷൈബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബത്തേരിയിൽ തന്റെ പേരിലുള്ള 60 സെന്റ് ഭൂമിയും കെട്ടിടവും വിൽക്കുന്നതിന് മുക്ത്യാർ ഏജന്റിനെ ചുമതലപ്പെടുത്താൻ ഷൈബിൻ അഭിഭാഷകൻ മുഖേന മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com