ADVERTISEMENT

മലപ്പുറം∙ 40 വർഷമായി ആര്യാടൻ മുഹമ്മദിന്റെ സന്തത സഹചാരിയായി കൂടെയുണ്ട് എ.ഗോപിനാഥൻ. ആര്യാടൻ ഗോപിയെന്ന നാട്ടുകാരുടെ വിളിപ്പേരിൽ പോലുമുണ്ട് അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം. ഇത്രയും കാലത്തിനിടയ്ക്കു മനസ്സിൽ തങ്ങിനിൽക്കുന്ന  അനുഭവം എന്താണ്? ഗോപിയുടെ മനസ്സ് വർഷങ്ങൾക്കു മുൻപുള്ള ഒരു ആശുപത്രി വരാന്തയിലേക്കോടും. കാളികാവ്  മണ്ഡലം പ്രസിഡന്റിന് വാഹനാപകടത്തിൽ പരുക്കേറ്റതറിഞ്ഞ് ഓടിയെത്തിയതാണ് ആര്യാടൻ.

അന്ന് എംഎൽഎയാണ്. വിവരം അന്വേഷിച്ചപ്പോൾ ഉടൻ രക്തം വേണമെന്നു ആശുപത്രിയിലുള്ളവർ പറഞ്ഞു. കൈകൾ നീട്ടി വികാരാധീനനായി അദ്ദേഹം പറഞ്ഞു–‘ ഇതാ രക്തമെടുക്ക്. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുത്’. തന്ത്രശാലിയായ രാഷ്ട്രീയക്കാരനും കാര്യശേഷിയുള്ള ഭരണാധികാരിയുമായ  ആര്യാടനെ എല്ലാവർക്കുമറിയാം. പ്രവർത്തകരുടെ ദുഃഖങ്ങളിൽ മനസ്സ് വാടിപ്പോകുന്ന, ഉറ്റവർ വിട്ടുപോകുമ്പോൾ സങ്കടം കൊണ്ടു വിതുമ്പുന്ന, വികാര വിക്ഷോഭങ്ങൾക്ക് അടിപ്പെടുന്ന ആര്യാടനെയും ഗോപി പലതവണ കണ്ടിട്ടുണ്ട്. 

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ജീവനക്കാരനായി സർക്കാർ സർവീസിൽ കയറിയതാണു ഗോപിനാഥൻ. നിലമ്പൂരിൽ ആര്യാടൻ ഹൗസിനു സമീപത്താണു വീട്. ആര്യാടനുമായി പാർട്ടി പ്രവർത്തകനെന്ന നിലയിൽ ആദ്യം മുതലേ ബന്ധമുണ്ട്. എഴുപതുകളുടെ അവസാനത്തിലാണു അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു തുടങ്ങിയത്. മന്ത്രിയും എംഎൽഎയും ആയപ്പോഴെല്ലാം പഴ്സനൽ സ്റ്റാഫിൽ അംഗമായി. അല്ലാത്തപ്പോഴും അദ്ദേഹത്തിന്റെ നിഴ​​ലായി കൂടെ നിന്നു. 

തന്നെ തേടിയെത്തുന്നവരുടെ ആവശ്യം മനസ്സിൽ കാണാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വരുന്നവർ കാര്യം പറഞ്ഞു തുടങ്ങുമ്പോഴേക്കും അദ്ദേഹം അതു പൂരിപ്പിക്കും.  ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിക്കും. ദിവസവും മനോരമയും മറ്റു 3 പത്രങ്ങളും വായിച്ചാണു തുടക്കം. അവസാനം വരെ ആ ശീലം കൊണ്ടുനടന്നു. മാർച്ച് മുതൽ അദ്ദേഹത്തിനു സ്വന്തമായി വായിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനു ശേഷം മറ്റുള്ളവർ വായിച്ചു കേൾക്കുമായിരുന്നു. കാണാനെത്തുമ്പോൾ പുതിയ വിശേഷങ്ങൾ പറയും. രാവിലെ 6  മുതൽ രാത്രി 10ന് അദ്ദേഹം ഉറങ്ങാൻ പോകുന്നതുവരെ അദ്ദേഹത്തിനൊപ്പം ചെലവഴിച്ചു. 

ചരിത്രവും സാമ്പത്തിക ശാസ്ത്രവുമാണ് ഇഷ്ടവിഷയം. അതിൽ തന്നെ ടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പ്രത്യേക ഇഷ്ടം. യാത്ര പോകുമ്പോൾ ൈകയിൽ പുസ്തകമുണ്ടാകും. ചിലപ്പോഴൊക്കെ പാട്ടു കേൾക്കും. പ്രവർത്തകരുടെ ചെറിയ പ്രശ്നങ്ങളിൽ പോലും മനസ്സു കലങ്ങുമെങ്കിലും രാഷ്ട്രീയ വിവാദങ്ങൾ കൂസാറേയില്ല. എല്ലാ മതഗ്രന്ഥങ്ങളും അഗാധമായി പഠിക്കും. ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലേക്കു  മാറ്റുന്നതുവരെ ദിവസവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ കോഴിക്കോട്ടെ ആശുപത്രിയിൽനിന്ന് അവസാനമായി നാട്ടിലേക്കുള്ള യാത്രയിലും ‘കുഞ്ഞാക്കയ്ക്കൊപ്പം’ ഗോപിയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com