കായലിലേക്കു കടൽജലം; കരിമീൻ, ചെമ്പല്ലി, കാളാഞ്ചി എന്നിവ കൂട്ടത്തോടെ ചത്തൊടുങ്ങി, 5 ലക്ഷം രൂപയുടെ നഷ്ടം
Mail This Article
പൊന്നാനി ∙ കടൽ ജലം കായലിലേക്കു കയറി പുതുപൊന്നാനിയിൽ മത്സ്യക്കൃഷിക്ക് വൻ നാശം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പുതുപൊന്നാനി കായൽ പ്രദേശത്ത് മത്സ്യക്കൃഷി നടത്തിയിരുന്ന പാലയ്ക്കൽ അലിയുടെ കൃഷിയിടത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തത്. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന കടൽ ജലം പെട്ടെന്ന് തള്ളിയെത്തിയതാണ് മീനുകളുടെ നാശത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
കരിമീൻ, ചെമ്പല്ലി, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തത്. 400 കിലോഗ്രാം കാളാഞ്ചി, 200 കിലോഗ്രാം കരിമീൻ, 150 കിലോഗ്രാം ചെമ്പല്ലി എന്നിവയാണ് നഷ്ടമായത്. അടുത്ത സീസണിലേക്കായി കരുതിവച്ചിരുന്ന രണ്ടായിരത്തോളം മീൻകുഞ്ഞുങ്ങളും ചത്തു. പൊന്നാനി ഫിഷറീസ് ഇൻസ്പെക്ടർ ശ്രീജേഷ്, എക്സ്റ്റൻഷൻ ഓഫിസർ അംജദ് എന്നിവർ കൃഷിയിടത്തിലെത്തി നഷ്ടം വിലയിരുത്തി. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.