ഗ്രൗണ്ടിലെ അവശിഷ്ടങ്ങൾ കുട്ടികളുടെ ചെലവിൽ നീക്കിയിട്ടു
Mail This Article
തിരൂരങ്ങാടി ∙ അധികൃതരും കരാറുകാരനും തിരിഞ്ഞു നോക്കിയില്ല, സ്കൂൾ ഗ്രൗണ്ടിലെ അവശിഷ്ടങ്ങൾ കുട്ടികളുടെ ചെലവിൽ നീക്കിയിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണും മറ്റു അവശിഷ്ടങ്ങളും ഗ്രൗണ്ടിന്റെ അരികിലേക്ക് നീക്കിയിട്ടത്. ഇതിനുള്ള ചെലവിലേക്കുള്ള തുക കണ്ടെത്താൻ വിദ്യാർഥികളിൽ നിന്ന് പിരിവെടുക്കുകയായിരുന്നു. ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് റോഡ്, ഓട എന്നിവ നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളിയത്.
മണ്ണും കരിങ്കല്ല് കഷ്ണങ്ങളും വലിയ കോൺക്രീറ്റ് സ്ലാബ് കഷ്ണങ്ങളും കൂടാതെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന കാലുകളും സ്റ്റേഡിയത്തിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ കായിക മേള നടത്താൻ പറ്റാത്ത സ്ഥിതിയായി. നഗരസഭ അധികൃതരോട് നിരവധി തവണ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഉപജില്ലാ കായികമേളയ്ക്ക് മുൻപ് സ്കൂൾ കായിക മേള നടത്തേണ്ടതുള്ളതിനാൽ സ്കൂൾ അധികൃതർ തന്നെ മണ്ണും അവശിഷ്ടങ്ങളും അരികിലേക്ക് മാറ്റിയിടുകയായിരുന്നു.