ചീർപ്പിങ്ങൽ തോടിന്റെ തടയണ പൂർത്തിയായില്ല
Mail This Article
പരപ്പനങ്ങാടി ∙ ചീർപ്പിങ്ങൽ തോടിനു പാറയിൽ ഭാഗത്തെ കോൺക്രീറ്റ് തടയണ നിർമാണം പരാതി വഴിയിൽ. കോൺക്രീറ്റ് തടയണ പൂർത്തീകരിച്ചെങ്കിലും നടപ്പാതയ്ക്ക് കൈവരി സ്ഥാപിച്ച് ഷട്ടർ ഇട്ടു തോടിന്റെ പാർശ്വഭിത്തി ബലപ്പെടുത്തണം എന്നാലും പൂരപ്പുഴയിൽ നിന്ന് താനൂർ നഗരസഭയിൽ പെട്ട മോര്യയിലൂടെ ഉപ്പുവെള്ളം ചീർപ്പിങ്ങൽ തോട്ടിൽ എത്താനും സാധ്യതയുണ്ട്. മോര്യയിലെ കോൺക്രീറ്റ് തടയണ ബലപ്പെടുത്തി ഷട്ടർ സംവിധാനം കാര്യക്ഷമമാക്കിയില്ലെങ്കിൽ കോടികൾ മുടക്കി നിർമിച്ച പുതിയ കോൺക്രീറ്റ് തടയണയുടെ പ്രയോജനം ലഭിക്കണമെന്നില്ല.
മൂന്ന് വർഷം മുൻപാണ് നിർമാണം ആരംഭിച്ചത്. കടലുണ്ടിപ്പുഴയിലേക്ക് പൂരപ്പുഴ വഴി ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായാണ് പാറയിൽ കോൺക്രീറ്റ് തടയണ നിർമിച്ചത്.ഏഴു പതിറ്റാണ്ടു മുൻപ് ചീർപ്പിങ്ങലിൽ നിർമിച്ച വിസിബിയുടെ ഷട്ടറുകൾ കാലപ്പഴക്കത്താൽ തകരാറായതിനാൽ പ്രവർത്തന സജ്ജമായിരുന്നില്ല. അതിനാൽ വേനൽ കാലങ്ങളിൽ പൂരപ്പുഴയിൽ നിന്ന് പാലത്തിങ്ങൽ വഴി കടലുണ്ടിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് പതിവായിരുന്നു.
എല്ലാവർഷവും നവംബർ–ഡിസംബർ ആകുന്നതോടെ പാറയിൽ താൽക്കാലിക തടയണ നിർമിച്ച് ഉപ്പുവെള്ള ഭീഷണി തടയുകയായിരുന്നു പതിവ്.ഉപ്പുവെള്ളം കയറുന്നതിനാൽ കടലുണ്ടിപ്പുഴയോരം കേന്ദ്രീകരിച്ചുള്ള കൃഷിമേഖലയ്ക്കും ശുദ്ധജല വിതരണത്തിനും ഭീഷണി നേരിട്ടതു മൂലം സ്ഥിരം തടയണ നിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യമായിരുന്നു.