ADVERTISEMENT

മലപ്പുറം∙ അപേക്ഷകർ കുന്നോളം. സഹായധനം നൽകുന്നത് നാമമാത്ര പേർക്ക്. ന്യൂനപക്ഷ ക്ഷേമ വകുപ്പു മുഖേന നൽകുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്കാണു ആയിരക്കണക്കിന് അപേക്ഷകരുള്ളത്. മുസ്‍ലിം, ക്രിസ്ത്യൻ, ജൈൻ തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിധവകൾ, വിവാഹമോചിതർ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കാണു പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണത്തിനു അരലക്ഷം രൂപ സഹായധനം നൽകുക. കഴിഞ്ഞ വർഷം (2021–22) അപേക്ഷിച്ച 13,706 അപേക്ഷകരിൽ 624 പേർക്കാണ് ഫണ്ട് നൽകിയത്. ഏറ്റവും കൂടുതൽ അപേക്ഷകരും മലപ്പുറത്തുനിന്നായിരുന്നു. 2,609 പേർ. ഇവരിൽ 123 പേർക്കു സഹായധനം അനുവദിച്ചു.

ബാക്കിയുള്ള അപേക്ഷകരെ അടുത്തവർഷം പരിഗണിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഇത്തവണയും പ്രത്യേക അപേക്ഷ സമർപ്പിക്കാനാണു നിർദേശം. പദ്ധതിക്കു ഓരോ വർഷവും പ്രത്യേകം അപേക്ഷ സമർപ്പിക്കണമെന്നാണു ചുരുക്കം.ഓരോ വർഷവും ബജറ്റിൽ അനുവദിക്കുന്ന തുകയ്ക്ക് ആനുപാതികമായാണു സഹായം അനുവദിക്കുന്നതെന്നും അതിനാൽ മുൻ വർഷത്തെ അപേക്ഷകൾ പരിഗണിക്കാൻ കഴിയില്ലെന്നുമാണു കോഡൂരിലെ മച്ചിങ്ങൽ മുഹമ്മദ് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നത്.

ഈ വർഷം 900 ഭവനങ്ങളുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ ജില്ലകൾക്ക് ആനുപാതികമായാണു എണ്ണം നിശ്ചയിക്കുന്നതെന്നും മറുപടിയിലുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതിനും കടമ്പകളേറെ

പദ്ധതിക്കു അപേക്ഷിക്കുന്നതിനും ഒട്ടേറെ ഓഫിസുകൾ കയറി ഇറങ്ങണം. വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്നതിനു വില്ലേജ് ഓഫിസറിൽ നിന്നോ, തദ്ദേശ ഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനീയറിൽ നിന്നോ ഉള്ള സാക്ഷ്യപത്രം, 10 വർഷത്തിനുള്ളിൽ മറ്റു വകുപ്പുകളിൽ നിന്നോ മറ്റു സമാന ഏജൻസികളിൽ നിന്നോ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറുടെയോ, പഞ്ചായത്ത് സെക്രട്ടറിയുടെയോ സർട്ടിഫിക്കറ്റ്, അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ മാരക രോഗമുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് തുടങ്ങിയ പത്തോളം രേഖകൾ തയാറാക്കി വേണം സഹായത്തിന് അപേക്ഷ നൽകാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com