ADVERTISEMENT

പെരിന്തൽമണ്ണ ∙ വാഹനം ആക്രമിച്ച് കള്ളക്കടത്തുസ്വർണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ 5 പേർ പൊലീസിന്റെ പിടിയിലായി. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ് (30), കൂടല്ലൂർ സ്വദേശി ചോടത്ത് കുഴിയിൽ അബ്‌ദുൽ അസീസ് (31), മാറ‍ഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ (40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക് (27), ചാവക്കാട് മുതുവറ്റൂർ സ്വദേശി കുരിക്കലകത്ത് അൽതാഫ് ബക്കർ (32) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സി.അലവിയും സംഘവും അറസ്‌റ്റ് ചെയ്‌തത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 26ന് കാസർകോട് സ്വദേശി ശരീരത്തിൽ ഒളിപ്പിച്ച് കോയമ്പത്തൂർ എയർപോർട്ടുവഴി എത്തിച്ച ഒരു കിലോഗ്രാം സ്വർണമിശ്രിതം തട്ടിയെടുക്കാൻ സംഘം  ശ്രമം നടത്തിയിരുന്നു. എന്നാൽ നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് ശ്രമം വിഫലമായി. കവർച്ചസംഘം കാറിൽ രക്ഷപ്പെട്ടു. നാട്ടുകാർ പൊലീസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് കാസർകോട് സ്വദേശികളായ രണ്ട് പേരെ കസ്‌റ്റഡിയിലെടുത്ത് സ്വർണം പിടികൂടി. അന്വേഷണത്തിൽ മുഖ്യസൂത്രധാരനായ മുഹമ്മദ് റഷാദിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. 

കാസർകോട് സ്വദേശി ഗൾഫിൽ നിന്ന് കോയമ്പത്തൂർ എയർപോർട്ട് വഴി സ്വർണം കൊണ്ടുവരുന്ന വിവരം അറിഞ്ഞ റഷാദ് അത് തട്ടിയെടുക്കാൻ അബ്‌ദുൽ അസീസ്, ബഷീർ എന്നിവർ വഴി സാദിഖിനെയും ചാവക്കാട് സ്വദേശി അൽത്താഫിനെയും ഏൽപിക്കുകയായിരുന്നു.

അങ്ങനെയാണ് രണ്ടുകാറുകളിലായെത്തിയ സംഘം കോയമ്പത്തൂർ എയർപോർട്ട് മുതൽ കാസർകോട് സ്വദേശിയുടെ കാറിനെ പിന്തുടർന്ന് പെരിന്തൽമണ്ണ കാപ്പുമുഖത്ത് വച്ച് കവർച്ച നടത്താൻ ശ്രമിച്ചത്. സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ച സംഘത്തിലെ 5 പേരെ പിടികൂടിയത്. മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കൂടുതൽ അന്വേഷണത്തിനായി ആവശ്യമെങ്കിൽ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുമെന്നും സിഐ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു. 

എസ്ഐ എം.യാസിർ, പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐ എം.എസ്.രാജേഷ്, സക്കീർ ഹുസൈൻ, മുഹമ്മദ് ഷജീർ, ഉല്ലാസ്, രാകേഷ്, മിഥുൻ, ഷഫീഖ്  എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com