ഭിന്നശേഷിക്കാർക്ക് കലക്ടർ ആകാമോ?; ചോദ്യവുമായി കുട്ടികൾ: തീർച്ചയായും കഴിയുമെന്ന് മറുപടി
Mail This Article
മലപ്പുറം ∙ ‘ഭിന്നശേഷിക്കാർക്ക് കലക്ടറാകാൻ കഴിയുമോ’ എന്ന ചോദ്യവുമായാണ് ഭിന്നശേഷി വിദ്യാർഥികളുടെ സംഘം കലക്ടർ വി.ആർ പ്രേംകുമാറിന്റെ മുന്നിലെത്തിയത്. മധുരം നൽകി കുട്ടികളെ സ്വീകരിച്ച കലക്ടർ, ‘കഴിയും’ എന്ന മറുപടി നൽകി.
പ്രാദേശിക പഠനയാത്രയുടെ ഭാഗമായി വിവിധ സർക്കാർ ഓഫിസുകൾ സന്ദർശിക്കുന്നതിനിടെയാണ് നിലമ്പൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികൾ കലക്ടറുടെ ചേംബറിലെത്തിയത്. ഭിന്നശേഷി കുട്ടികൾക്ക് സാമൂഹിക ജീവിത ചുറ്റുപാടുകളെ നേരിട്ട് മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമൊരുക്കാനാണ് പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചത്.
കുട്ടികളുമായി സംവദിച്ച കലക്ടർ സിവിൽ സർവീസ് പരീക്ഷയെ സംബന്ധിച്ച് വിശദീകരിക്കുകയും ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കലക്ടറെ കൂടാതെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, ജില്ലാ സാമൂഹിക ക്ഷേമ ഓഫിസർ ജോസഫ് റെബെല്ലോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ എന്നിവരെയും നിലമ്പൂർ ഉപജില്ലയിലെ 25 ഭിന്നശേഷി വിദ്യാർഥികളും സ്പെഷൽ എജ്യുക്കേറ്റർമാരും അടങ്ങുന്ന സംഘം സന്ദർശിച്ചു.
ഭിന്നശേഷിക്കാർക്കും എസ്പിസിയിൽ പ്രവേശനം നൽകണമെന്ന കുട്ടികളുടെ ആവശ്യം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകി.