തടസ്സങ്ങൾ നീക്കാൻ വഴിയുണ്ടോ? ഇവർക്കൊരു വീട് പണിയണം
Mail This Article
മങ്കട ∙ സ്ഥലം ഉണ്ടെങ്കിലും വീടു വയ്ക്കാനാകാതെ ദലിത് കുടുംബം. പിതാവിന്റെ സ്വത്തായി ലഭിച്ച 40 സെന്റ് സ്ഥലത്തിന് രേഖകൾ ലഭ്യമല്ലാത്തതാണ് പ്രശ് നം. ഇടിഞ്ഞു വീഴാറായ കൂരയിൽ ഞെരുങ്ങി ജീവിതം കഴിച്ചു കൂട്ടുകയാണ് ഇവർ.
തിരൂർക്കാട് തോണിക്കരയിലെ കളത്തിൽ ചാത്തനും സഹോദരങ്ങളുമാണ് പ സ്ഥലത്തിന്റെ രേഖകൾ ലഭിക്കാത്തത് മൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. തോണിക്കര കളത്തിലെ ജോലിക്കാരായിരുന്ന ഇവരുടെ പിതാവ് വില കൊടുത്ത് വാങ്ങിയതാണ് 40 സെന്റ് ഭൂമി. പക്ഷേ, ആകെ കൈവശമുള്ളത് 1976ൽ കരമടച്ച രസീത് മാത്രമാണ്.
പഴയ തറവാട് വീട് പൊളിച്ച സമയത്താണ് ഈ നികുതി ചീട്ടെങ്കിലും കണ്ടു കിട്ടിയത്. നികുതിയടയ്ക്കുന്നതിന് വില്ലേജ് ഓഫിസിലും പിന്നീട് താലൂക്ക് ഓഫിസിലും കയറിയിറങ്ങിയെങ്കിലും രേഖകൾ ഹാജരാക്കാനാകാത്തതിനാൽ കഴിഞ്ഞില്ല. അവകാശികളായ 4 പേർക്കും വീടുവയ്ക്കാൻ സ്ഥലം ഇവിടെയുണ്ടെങ്കിലും കാൽ നൂറ്റാണ്ടായി ഈ കുടുംബത്തിന് വീടെന്ന സ്വപ്നത്തിന് സ്ഥലത്തിന്റെ രേഖകൾ വിലങ്ങുതടിയായി. ചാത്തനും ഭാര്യയും മകനും കുടുംബവുമടക്കം 7 പേരാണ് ഇവിടെ അന്തിയുറങ്ങുന്നത്.
ഇവരുടെ സ്ഥലത്തിന് നികുതിയടച്ചു ലഭിക്കുന്നതിനും രേഖകൾ ലഭ്യമാക്കുന്നതിനും സാമൂഹിക പ്രവർത്തകനായ ചോലക്കൽ കുഞ്ഞയമുവിന്റെ നേതൃത്വത്തിൽ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. രേഖകൾ ലഭ്യമായാൽ സർക്കാറിൽ നിന്നോ നാട്ടുകാരുടെ സഹായത്തോടെയോ ഈ കുടുംബത്തിന് വീടുവച്ചു നൽകാനാകും.