കേരള ബാങ്ക് ലയനം; നിയമനടപടി തുടരുമെന്ന് യു.എ.ലത്തീഫ്
Mail This Article
മലപ്പുറം ∙ റിസർവ് ബാങ്ക് ചട്ടങ്ങൾ മറികടന്ന് ജനാധിപത്യ സംവിധാനങ്ങളെ കൈക്കലാക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടിയെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ്. ഇതിനെതിരെ നിയമ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ബാങ്കിനെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നെന്നാരോപിച്ച് യുഡിഎഫ് സഹകാരികൾ നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ബാങ്കിനെ മറ്റൊന്നിൽ ലയിപ്പിക്കണമെങ്കിൽ ജനറൽ ബോഡിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് റിസർവ് ബാങ്ക് ചട്ടം.
അതു ലംഘിച്ചാണ് ഇവിടെ ലയിപ്പിക്കാൻ നടപടിയെടുത്തത്. ഗുണ്ടായിസത്തിലൂടെ ബാങ്ക് പിടിച്ചെടുക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ലയനം താൽക്കാലികമാണെന്നും അന്തിമ വിജയം ജില്ലാ ബാങ്കിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ മൂത്തേടം, മറ്റു നേതാക്കളായ കൃഷ്ണൻ കോട്ടുമല, സലീം കുരുവമ്പലം, പി.കെ.സി.അബ്ദുറഹിമാൻ, നൗഷാദ് മണ്ണിശ്ശേരി, വാസു കാരയിൽ, കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.