കോട്ടയ്ക്കൽ ∙ കളിയരങ്ങിൽ സ്ത്രീകൾ പൊതുവേ കുറവാണ്. കത്തിവേഷം ചെയ്യുന്ന വനിതകളുടെ എണ്ണമാകട്ടെ തീരെ ചുരുക്കവും. ഇവിടെയാണ് ഡോ. സന്ധ്യ പ്രശാന്ത് വാരിയർ എന്ന കലാകാരി വ്യത്യസ്തയാകുന്നത്. ‘ബാലിവധ’ത്തിലെ രാവണനായി ഇന്ന് വൈകിട്ട് 6.30ന് ഈ ആയുർവേദ ഡോക്ടർ വിശ്വംഭരക്ഷേത്രാങ്കണത്തിലെ അരങ്ങിലെത്തും. തൃപ്പൂണിത്തുറ പെരുമ്പിള്ളി സ്വദേശിയായ സന്ധ്യ (37) പതിമൂന്നാം വയസ്സിലാണ് കഥകളി പഠനം തുടങ്ങിയത്. നീണ്ട ഇടവേളയ്ക്കുശേഷം 4 വർഷം മുൻപ് കോട്ടയ്ക്കൽ ഹരിദാസിന്റെ ശിക്ഷണത്തിലാണ് തുടർപഠനം.

കുചേലവൃത്തം, രുഗ്മിണീ സ്വയംവരം തുടങ്ങിയ കഥകളിലെ കൃഷ്ണവേഷങ്ങളാണ് കൂടുതലായി കെട്ടിയത്. അതിനിടെയാണ് കത്തിവേഷങ്ങൾ അഭ്യസിക്കണമെന്നും ആടണമെന്നുമുള്ള മോഹമുണ്ടായത്. ഹരിദാസൻ ആശാന്റെ ശിക്ഷണത്തിൽ രാവണവേഷത്തിന്റെ മാനറിസങ്ങൾ പെട്ടെന്ന് ഹൃദിസ്ഥമാക്കി.ഓട്ടൻതുള്ളൽ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, സോപാന സംഗീതം എന്നിവ അഭ്യസിച്ചിട്ടുള്ള സന്ധ്യ 2001ൽ എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. അക്ഷരശ്ലോക ആലാപനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.