റൈറ്റ് ട്രാക്ക്; മൈതാനങ്ങളിൽ ട്രാക്ക് വരയ്ക്കുന്ന തിരക്കിൽ നടുത്തൊടിക മുഹമ്മദ്
Mail This Article
കോട്ടയ്ക്കൽ ∙ എത്ര വലിയ പന്തുകളിക്കാരനെയും വരച്ച വരയിൽ നിർത്തും. അതാണ് നടുത്തൊടിക മുഹമ്മദ്. ഫുട്ബോൾ മൈതാനങ്ങളിൽ ട്രാക്ക് വരയ്ക്കുമ്പോൾ സ്വന്തം ജീവിതത്തിന്റെ ദിശ കൂടി അടയാളപ്പെടുത്തുകയാണ് നടുത്തൊടിക മുഹമ്മദ് എന്ന നാൽപത്തെട്ടു വയസ്സുകാരൻ.കോട്ടയ്ക്കൽ സൂപ്പിബസാർ സ്വദേശിയായ മുഹമ്മദ് 10 വർഷമായി ജില്ലയിലെ കാൽപന്തുകളി രംഗത്തെ നിറസാന്നിധ്യമാണ്. കളിക്കളങ്ങളിൽ ട്രാക്ക് വരച്ച് മലബാറുകാർക്കു സുപരിചിതനായ കണ്ണൂർ ശങ്കുണ്ണിയാണ് ഗുരു.
അദ്ദേഹത്തോടൊപ്പം നാടൊട്ടുക്കും സഞ്ചരിച്ചു. ശങ്കുണ്ണി മരിച്ചതോടെ നാട്ടുകാരനായ എടക്കണ്ടൻ ഹംസയുടെ കൂടെ ചേർന്നു. ഹംസയുടെ കാലശേഷം സ്വന്തം നിലയിൽ ജോലി തുടങ്ങി. ദിവസവും രാവിലെ തുടങ്ങുന്ന പണി കഴിയുമ്പോഴേക്കും ഉച്ചയാകും. പിന്നീട് ഇടയ്ക്കിടെ നനച്ച് ജലാംശം നിലനിർത്തണം. നേരത്തേ പൊടി വിതറിയാണ് വരകൾ രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്നു പെയിന്റ് ഉപയോഗിച്ചാണ് ട്രാക്ക് അടയാളപ്പെടുത്തുന്നത്. ബാവ എന്ന സഹായി മുഹമ്മദിനൊപ്പമുണ്ട്. ഡിസംബറിൽ സീസൺ തുടങ്ങിയാൽ പിന്നെ ജൂൺ വരെ മുഹമ്മദിന് നിന്നുതിരിയാൻ നേരമില്ല.