യാത്രക്കാരൻ കൊണ്ടുവന്ന ബാഗേജിൽ 4 പേനകൾ; സംശയം തോന്നി പരിശോധന, റീഫില്ലിനുള്ളിൽ 42 ഗ്രാം സ്വർണം
Mail This Article
കരിപ്പൂർ ∙ യാത്രക്കാരൻ ബാഗേജിൽ കൊണ്ടുവന്ന 4 പേനകളിലെ റീഫില്ലിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചത് 42 ഗ്രാം സ്വർണ റോഡുകൾ. പേനയിലും വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചെത്തിയ 4 യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി.ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം കെപുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിൽനിന്നാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ 4 ബോൾപോയിന്റ് പേനകൾ കണ്ടെടുത്തത്. ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ അവയുടെ റീഫിലിനുള്ളിൽ സ്വർണ റോഡുകൾ ഒളിപ്പിച്ചതായി കണ്ടെത്തി. ഏകദേശം 2 ലക്ഷം രൂപയുടെ 42 ഗ്രാം സ്വർണറോഡുകൾ.
സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങൾ ധരിച്ചാണ് ദുബായിൽനിന്ന് കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ ബേലികോത്ത് ഷാനവാസ് (26) എത്തിയതെന്നു കസ്റ്റംസ് കണ്ടെത്തി. പാന്റ്സും ഉൾവസ്ത്രവും കസ്റ്റഡിയിലെടുത്തു. 1.116 കിലോഗ്രാം വസ്ത്രത്തിൽനിന്നു സ്വർണം വേർതിരിച്ചെടുക്കും.
ജിദ്ദയിൽനിന്നെത്തിയ കോഴിക്കോട് ശിവപുരം പറയരുകുന്നുമ്മേൽ അൻസിൽ (32) ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഏകദേശം 40 ലക്ഷം രൂപയുടെ 795 ഗ്രാം സ്വർണമിശ്രിതവും എയർ കസ്റ്റംസ് കണ്ടെടുത്തു. മലപ്പുറം സ്വദേശി അബ്ദുൽ സലാം (40) ശരീരത്തിൽ ഒളിപ്പിച്ച 961 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പിടികൂടി. കാപ്സ്യൂൾ രൂപത്തിലാക്കിയ മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നു കസ്റ്റംസ് അറിയിച്ചു.