പരപ്പനങ്ങാടി ∙ പാരമ്പര്യത്തിന്റെ പ്രൗഢിയും വാസ്തുഭംഗിയുടെ ചാരുതയുമായി പരപ്പനങ്ങാടിയിലെ അങ്ങാടി ജുമാമസ്ജിദ്. 13–ാം നൂറ്റാണ്ടിൽ പണിത പള്ളി കാലത്തെ അതിജീവിച്ച് ഇന്നും പുതുമയോടെ തല ഉയർത്തി നിൽക്കുന്നു. പണ്ഡിതനും സൂഫി സൂഫിവര്യനുമായ അവുക്കോയ മുസല്യാരാണു പള്ളി പണികഴിപ്പിച്ചത്.നൂറ്റാണ്ടുകൾക്കു മുൻപു കടലാക്രമണത്തിൽ പള്ളി തകർന്നു. തുടർന്നാണ് ഇന്നത്തെ മാതൃകയിൽ വാസ്തുശിൽപ ഭംഗിയിൽ പുതുക്കിപ്പണിതത്.
161 വർഷങ്ങൾക്ക് മുൻപായായിരുന്നു നിർമാണം. പള്ളി നിർമിച്ച വർഷം പിൻഭാഗത്തെ ചാരുപടിയിൽ അറബിക് ഭാഷയിൽ കൊത്തി വച്ചിട്ടുണ്ട്. അവുക്കോയ മുസല്യാരുടെ ബന്ധു കിഴക്കിനിയകത്ത് കുഞ്ഞിക്കോയാമുട്ടി നഹയുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്.വിവിധ രാജ്യങ്ങളിൽ മതപഠനം നടത്തിയ അവുക്കോയ മുസല്യാരുടെ പാണ്ഡിത്യം മനസ്സിലാക്കിയ അധ്യാപകൻ ഉമർ ഖാസി, താനൂർ വലിയ കുളങ്ങര പള്ളിയിൽ മുദരിസായി നിയമിച്ചു.
മതവിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ പ്രാഗത്ഭ്യം നേടിയ ഇദ്ദേഹത്തിന് ഒട്ടേറെ ശിഷ്യന്മാരുണ്ട്. മമ്പുറം തങ്ങളുടെ മകൻ ഫസൽ പൂക്കോയ തങ്ങൾ, പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങൾ, താനൂർ അബ്ദുറഹ്മാൻ ഷെയ്ഖ് തുടങ്ങിയവർ ശിഷ്യരിലെ പ്രമുഖരാണ്. അവുക്കോയ മുസല്യാരുടെ മഖ്ബറയും അങ്ങാടി വലിയ പള്ളിയോടു ചേർന്നാണ്. ഖാസിമാരുടെ ആസ്ഥാനം കൂടിയാണിവിടെ. ഇന്നും ഇവിടെ ദർസ് തുടരുന്നുണ്ട്. 53 വർഷം പരേതനായ എൻ.കെ.മുഹമ്മദ് മുസല്യാർ ആയിരുന്നു മുദരിസ്. ഇപ്പോൾ ഇദ്ദേഹത്തിന്റെ മകൻ ഹുസൈൻ വഹബിയാണ് മുദരിസ്.