ഷിഗെല്ല: കടകളിൽനിന്ന് ശേഖരിച്ച സാംപിൾ പരിശോധനയ്ക്ക് അയച്ചു
Mail This Article
'
മഞ്ചേരി ∙ ഷിഗെല്ല സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ കഴിയുന്ന മൂന്നര വയസ്സുകാരന് രോഗം പടരാനിടയായ സാഹചര്യത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. പ്രാഥമിക റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പിന് (ഡിഎച്ച്എസ്) സമർപ്പിച്ചു.മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയായ കുട്ടിയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. തുറക്കൽ ബൈപാസിലെ മന്തിക്കടയിൽ നിന്നു ഭക്ഷണം കഴിച്ചെന്നും ഭക്ഷ്യവിഷബാധ ഉണ്ടായെന്നുമാണ് കുടുംബം പറയുന്നത്. കഴിഞ്ഞ 31നു വൈകിട്ടാണ് കുടുംബത്തിലെ 4 കുട്ടികൾ ഉൾപ്പെടെ 8 പേർ ഭക്ഷണം കഴിച്ചത്.
മന്തിക്കടയ്ക്കു പുറമേ, തിരൂർക്കാട് തട്ടുകടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ചതായും കുട്ടികൾ പരിശോധനാ സംഘത്തെ അറിയിച്ചു.ഫുഡ് സേഫ്റ്റി മഞ്ചേരി സർക്കിൾ ഓഫിസർ പി.അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ മന്തിക്കടയിൽ വെള്ളിയാഴ്ച വൈകിട്ട് 8 മുതൽ 11 വരെ പരിശോധന നടത്തി. കുഴിമന്തി, അൽഫാം, മയണൈസ് എന്നിവയുടെ സാംപിൾ ശേഖരിച്ചു കോഴിക്കോട് ഫുഡ് സേഫ്റ്റി വകുപ്പിന്റെ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു.
തിരൂർക്കാട് തട്ടുകടയിൽ ഓഫിസർമാരായ അബ്ദുൽ റഷീദ്, ഡോ. മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.പ്രാഥമിക പരിശോധനയിൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ കാരണങ്ങൾ കണ്ടെത്തിയില്ലെന്നു അബ്ദുൽ റഷീദ് പറഞ്ഞു. ഭക്ഷണം കഴിച്ച ദിവസത്തെ സാംപിൾ കടകളിൽ നിന്നു ലഭിച്ചിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുകയുടെ നിർദേശ പ്രകാരം എച്ച്ഐ ബിശ്വജിത്ത് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചു.