ADVERTISEMENT

 

മലപ്പുറം ∙ ഫാൻസി പടക്കങ്ങളിലെ രാജാവ് ഇത്തവണത്തെ വിഷു വിപണി ലക്ഷ്യമിട്ട് മലപ്പുറത്തെത്തി. ഒറ്റ തിരി കൊണ്ട് 240 തവണ ആകാശത്ത് വർണപ്പൊരി വിതറുന്ന കിടിലൻ ഐറ്റം. സ്റ്റൈലോ കളേഴ്സ്   എന്ന    ഈയിനത്തിന് വില 4000 രൂപ. അത്രയും വലിയ ‘പൂരം’  വേണ്ടാത്തവർക്കും ആഘോഷിക്കാൻ അവസരമുണ്ട്. ഒറ്റത്തിരിയിൽ 120 എണ്ണം മതിയെങ്കിൽ 2000 രൂപയ്ക്ക് വാങ്ങാം. 30 എണ്ണത്തിന്റേതിന് 500 രൂപ. അതല്ല, മാനത്ത് കുടമാറ്റമൊക്കെ നടത്തുന്ന ഐറ്റം വേണമെങ്കിൽ ‘കാൻഡി ക്രഷ് ’ ഉണ്ട്. 500 രൂപ. ‘കുട’പ്പടക്കം തന്നെയായ സ്വാറ്റ് കാറ്റ്സിന് 400 രൂപ. 

മേശപ്പൂത്തിരിയിൽ കളറാക്കാം

മേശപ്പൂത്തിരിയിലാണ് ഇത്തവണ വെറ്റൈറികളുടെ ഘോഷയാത്ര. കൂണുപോലിരിക്കുന്ന ‘മഷ്റൂം’ തിരികൊടുത്താൽ 3 തട്ടുകളായി ‘വിരിയും’. വില 150 രൂപ. 3 വലിയ ബോളുകൾ ഒട്ടിച്ചുവച്ചതു പോലെയിരിക്കുന്ന മക്രോൺ, ഐസ്ക്രീം കോൺ രൂപത്തിലിരിക്കുന്ന മിലാനോ തുടങ്ങിയവയ്ക്കും വിലയും സമാനം. ചിരിക്കുന്ന കുരങ്ങനെന്ന് പേരുള്ള മറ്റൊരിനം 5 തട്ടുകളായാണ് കാഴ്ചവിസ്മയം ഒരുക്കുക. 250 രൂപയാണ് വില. ആപ്പിൾ പോലെ ചുവന്ന നിറത്തിൽ വിരിയുന്ന അതേ പേരിലുള്ള മേശപ്പൂത്തിരിക്ക് 70 രൂപ നൽകിയാൽ മതി. 

കോഴിയെ ‘മുട്ടയിടീക്കും’ 

കോഴിയുടെ രൂപത്തിലുള്ള ഒരിനം പടക്കത്തിന്റെ മുൻവശത്തെ തിരി കത്തിച്ചാൽ പിൻഭാഗത്ത് ബലൂൺ പോലെ വീർത്ത് പൊട്ടുന്ന ‘ഇഫക്ട് ’ തരും. പേര് ചിക്കൻ ഫയർ എഗ്ഗ് (80 രൂപ). തിരി കത്തിച്ചാൽ മേശപ്പൂത്തിരി പോലെ വിരിഞ്ഞു കത്തുന്നതിനൊപ്പം സൈറൺ ശബ്ദവും പുറപ്പെടുവിക്കുന്ന മറ്റൊരിനത്തിന് വില 60 രൂപ. പൊട്ടിപ്പൊരിയുന്ന ‘ടോം ആൻഡ് ജെറി’ പടക്കം 80 രൂപയ്ക്കു കിട്ടും. ഇതിനു പുറമേ 10 രൂപ മുതലുള്ള ചെറുപടക്കങ്ങളും സുലഭം. വരും ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ കടകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിക്കൊണ്ടിക്കുകയാണ് വ്യാപാരികൾ. 

ചൈനീസല്ല, ശിവകാശി

ശിവകാശിയിൽ നിന്നാണ് മലപ്പുറത്തേക്ക് പടക്കങ്ങളെത്തുന്നതെന്ന് കോട്ടപ്പടി മിനിബൈപാസിലെ വ്യാപാരി അഷ്റഫ് പറയുന്നു. വിഷുവിനാണ് ഏറ്റവും തിരക്ക്. അതുകഴിഞ്ഞാൽ പെരുന്നാളുകൾക്കും. ഒരു വർഷത്തെ പടക്കവിപണി പ്രധാനമായും ഈ ദിവസങ്ങളുടെ വരുമാനത്തിലാണ് മുന്നോട്ടുകൊണ്ടു പോകുന്നത്. കോവിഡ് കാലത്താണ് വലിയ ക്ഷീണമുണ്ടായത്. അതേസമയം ഓൺലൈൻ വ്യാപാരമാണ് ഇപ്പോൾ സാധാരണ കച്ചവടക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ പടക്ക വിൽപനപാടില്ല: ഹൈക്കോടതി

കൊച്ചി∙ ഓൺലൈൻ വഴി പടക്കം വിൽക്കുന്നതു വിലക്കുന്ന സുപ്രീംകോടതി ഉത്തരവു കർശനമായി നടപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഫയർ വർക്സ് ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. പടക്കവും മറ്റും ഓൺലൈൻ വഴി വിൽക്കുന്നതു 2018 ഒക്ടോബർ 23നു സുപ്രീംകോടതി വിലക്കിയിരുന്നു. എന്നാൽ ഓൺലൈനിൽ പടക്കം ലഭ്യമാക്കാം എന്ന് ഒട്ടേറെ കമ്പനികൾ പരസ്യം നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. സുപ്രീംകോടതി വിധിയനുസരിച്ച് നടപടിക്കു ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകിയതായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിഭാഷകർ അറിയിച്ചു. മേയ് 31നു ഹർജി വീണ്ടും പരിഗണിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com