ADVERTISEMENT

താനൂർ ∙ കരയ്ക്കു വച്ച് നിർമിച്ച വള്ളം ചെരിയാതെ വെള്ളത്തിൽ ഓടുന്നതെങ്ങനെ. കണക്കും മനക്കണക്കും അളവും ആഴവും ചേർന്നുള്ള ഒഴുക്കാണ് യാനങ്ങളുടെ സുരക്ഷ. ബോട്ട് രൂപകൽപന ചെയ്യുന്നതിലെ കൃത്യത, നിർമാണത്തിലെ കണിശത, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്ഠ എന്നിവ ചേർന്നാലെ ബോട്ടുകൾ സുരക്ഷിതമായി തീരമെത്തൂ. ഈ കണക്കുകളിൽ ഏതെങ്കിലും ഒന്നു പിഴച്ചാൽ വൻ ദുരന്തമായിരിക്കും ഫലം. കുമരകം മുതൽ തേക്കടി വരെ അപകടങ്ങൾ തുടർച്ചയാകുമ്പോഴും സുരക്ഷ അകലെയാണ്. 

∙ അപകട കാരണം

mpm-news
താനൂരിലെ തൂവൽ തീരം. ചിത്രം: മനോരമ

2000ന് ശേഷമാണ് ബോട്ടപകടങ്ങൾ വർധിച്ചത്. ഏറ്റവും വലിയ അപകടം തേക്കടിയിലേതാണ്. ഒരു വർഷം രണ്ടപകടം എന്ന തോതിലേക്ക് അപകട നിരക്ക് ഉയരുന്നു. രൂപകൽപനയിലെ പിഴവാണ് തേക്കടി ദുരന്തത്തിന് കാരണം. ബോട്ടിന്റെ കാലപ്പഴക്കമാണ് കുമരകം ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിഷൻ കണ്ടെത്തി. ജലാശയത്തിലെ ട്രാഫിക് സംവിധാനത്തിലെ പോരായ്മയാണ് ഫോർട്ട് കൊച്ചി ദുരന്തത്തിന് കാരണം. അമിത ഭാരവും കാലാവസ്ഥയും തട്ടേക്കാട് ദുരന്തത്തിന് വഴിയൊരുക്കി. 

∙ സുരക്ഷ ഉറപ്പില്ല

ഓരോ അപകടവും ഏതാനും നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിവയ്ക്കും. എന്നാൽ അപകടം കുറയ്ക്കാനോ ജലയാത്ര സുരക്ഷിതമാക്കാനോ അധികൃതർക്ക് സാധിച്ചിട്ടില്ല. 

കൃത്യമായ രൂപകൽപ്പന, അവ അനുസരിച്ചുള്ള നിർമാണം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രകൾ, നിയമങ്ങൾ നടപ്പിലാക്കാനുള്ള എൻഫോഴ്സ്മെന്റ് സൗകര്യങ്ങൾ, അനുകൂലമായ പരിസ്ഥിതി എന്നിവയാണ് ജല സുരക്ഷയിൽ പ്രധാനം. കർശനമായ പരിശോധനകൾക്ക് ശേഷമാണ് ജലഗതാഗത വകുപ്പ് ബോട്ടുകൾ നീറ്റിലിറക്കുന്നത്.

∙ വെള്ളത്തെ അറിയണം

പലതരത്തിലുള്ള 4000ൽ ഏറെ ജലയാനങ്ങൾ ജലയാത്ര നടത്തുന്നു. കടലുമായി ബന്ധമില്ലാത്ത ഇടുക്കിയിൽ അടക്കം ബോട്ടുകളുണ്ട്. വ‍ഞ്ചിവീടുകൾ വേമ്പനാട്ടു കായലിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ ഹൈഡൽ ടൂറിസത്തിന്റെ ബോട്ടുകൾ ഇടുക്കി അണക്കെട്ടിൽ വരെയുണ്ട്. അത്രയേറെ വ്യത്യസ്തമായ സാഹചര്യത്തിലാണ് കേരളത്തിലെ ജലയാത്ര. കായലും കടലും മാത്രമല്ല കാലാവസ്ഥയും ജലസുരക്ഷയിൽ പ്രധാനമാണ്. 

താനൂരിൽ അപകടം നടന്ന സ്ഥലം ജലയാത്രയ്ക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന സ്ഥലമാണ്. കടലും പുഴയും ചേരുന്ന ഇവിടെ ബോട്ട് ഓടിക്കുക ഏറെ ശ്രമകരമാണ്. വേലിയേറ്റത്തിന്റെ തോതും തിരയുടെ സ്വഭാവവും കണക്കിലെടുത്താണ് ഇത്തരം സ്ഥലങ്ങളിൽ ബോട്ട് ഓടിക്കേണ്ടത്. 

അവസാനം വെള്ളത്തിലും; ജില്ലയുടെ ദുരന്തങ്ങളുടെ പട്ടികയിൽ താനൂരും

തിരൂർ ∙ റോഡ്, റെയിൽ, ആകാശം, ഇപ്പോൾ ഇതാ ജലത്തിലും. മലപ്പുറത്ത് ഗതാഗത മേഖലകളിലെ വൻ ദുരന്തങ്ങളുടെ പട്ടികയിലെ അവസാന അധ്യായമാണ് താനൂർ. ഇനിയൊരു കണ്ണീർപുഴ ഒഴുകരുതേ എന്ന പ്രാർത്ഥനയിലാണു ജില്ല. 2001 മാർച്ച് 11ന് ആണ് ജില്ലയെ വിറപ്പിച്ച ആദ്യ ഗതാഗത ദുരന്തം പൂക്കിപ്പറമ്പിൽ നടന്നത്. ഗുരുവായൂരിൽനിന്നും ആളുകളെ കുത്തിനിറച്ച് തലശ്ശേരിയിലേക്കു പോവുകയായിരുന്ന പ്രണവം ബസ് പൂക്കിപ്പറമ്പ് ഇറക്കത്തിൽ കാറിലിടിച്ച് മറിഞ്ഞ് കത്തിയമർന്നു. 44 പേരാണ് ഈ അപകടത്തിൽ വെന്തുമരിച്ചത്. 

അതിനു ശേഷം ജില്ല വിറങ്ങലിച്ച മറ്റൊരു ദുരന്തം 3 മാസത്തിനകം കടലുണ്ടി ട്രെയിൻ അപകടത്തിന്റെ രൂപത്തിൽ സംഭവിച്ചു. 2001 ജൂൺ 22ന് മംഗളൂരുവിൽനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന 6602 മദ്രാസ് മെയിൽ കടലുണ്ടി പാലം തകർന്ന് പുഴയിലേക്ക് കൂപ്പുകുത്തി. 

57 പേരാണ് ഈ ട്രെയിൻ ദുരന്തത്തിൽ മരിച്ചത്. അടിക്കടിയുണ്ടായ ഈ രണ്ടു ദുരന്തങ്ങൾ ജില്ലയുടെ മനുഷ്യമനസാക്ഷിയെ മരവിപ്പിച്ചു. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നു. എന്നാൽ 2020 ഓഗസ്റ്റ് 7ന് ജില്ലയിൽ വീണ്ടും ആകാശത്തുനിന്ന് ദുരന്തം പൊട്ടിയിറങ്ങി. ദുബായിൽനിന്ന് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വന്ന എയർഇന്ത്യയുടെ ഐഎക്സ് 1334 നമ്പർ വിമാനം കരിപ്പൂരിൽ റൺവേയിൽനിന്ന് 30 അടി താഴേക്ക് പതിച്ച്‌ മതിലിൽ ഇടിച്ചായിരുന്നു ദുരന്തം. സംസ്ഥാനം കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിൽ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്.

അതിനു ശേഷമാണ് ഇപ്പോൾ റോഡും റെയിലും ആകാശവും കഴിഞ്ഞ് താനൂരിൽ വെള്ളത്തിലും 22 പേരുടെ ജീവനെടുത്ത ദുരന്തം നടന്നത്. എല്ലാ സമയത്തുമെന്ന പോലെ അപകടങ്ങളിൽ പകച്ചു നിൽക്കാതെ ജീവൻ പണയം വച്ചുള്ള നാട്ടുകാരുടെ രക്ഷാപ്രവർത്തനം എന്നും ജില്ലയ്ക്ക് മാതൃകയാണ്. ഇത്തരം ഇടപെടലുകൾ കൊണ്ടു മാത്രമാണ് ഓരോ ദുരന്തത്തിന്റെയും രൂക്ഷത കുറയ്ക്കാനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com