ADVERTISEMENT

പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഉടമ താനൂർ സ്വദേശി പി.നാസർ നടത്തിയ ശ്രമങ്ങൾ അതിസാഹസികം. തുറമുഖ വകുപ്പു നൽകിയ ഒത്താശയും വ്യക്തം. നാൾവഴികൾ ഇങ്ങനെ

ആരുമറിയാതെ പണി തുടങ്ങി

പൊന്നാനി കോടതിപ്പടിയിലെ യാഡിലേക്ക് എത്തിച്ച മീൻപിടിത്ത വള്ളം ആരുമറിയാതെ രൂപമാറ്റം നടത്താൻ തുടങ്ങി. സ്വകാര്യത മറച്ചുവയ്ക്കാൻ നാസറിന്റെ ബന്ധുവിനു കഴിഞ്ഞില്ല. ‘താനൂരിൽ ഞങ്ങള് ബോട്ടിറക്കും.. ഒരൊന്നന്നര ബോട്ട്’– ബന്ധുവിന്റെ വീമ്പു പറച്ചിലിലൂടെ ചില ഉല്ലാസ ബോട്ട് നടത്തിപ്പുകാർക്കും മത്സ്യത്തൊഴിലാളികൾക്കും ഇൗ വിവരം ലഭിച്ചു. വള്ളം രൂപമാറ്റം നടത്തുകയാണെന്ന വിവരമാണു കിട്ടിയത്. എവിടെ വച്ചു പണിയുന്നുവെന്നറിയാൻ താനൂരിലുള്ളവർ പല ശ്രമങ്ങളും നടത്തി. ഒടുവിലാണു പൊന്നാനി കോടതിക്കു സമീപത്തുള്ള യാഡിലാണു പണി നടക്കുന്നതെന്ന വിവരം കിട്ടുന്നത്.

പൊന്നാനിയിലെ യാഡിലേക്ക്

മീൻപിടിത്ത വള്ളം തകൃതിയായി രൂപമാറ്റം നടത്തിക്കൊണ്ടിരിക്കുന്നതു കഴിഞ്ഞ ഒക്ടോബറിലാണു കാണുന്നത്. അപ്പോൾ തന്നെ ഇവർ വിഡിയോ പകർത്തി. വള്ളം ആരുടേതാണെന്ന് അന്വേഷിച്ചു തുടങ്ങി. അപ്പോഴാണ് പാലപ്പെട്ടി സ്വദേശിയായ ഹംസുവിന്റെ ഫൈബർ വള്ളം യാഡിലേക്കു കെട്ടിവലിച്ചു കൊണ്ടുവന്ന് 20,000 രൂപയ്ക്ക് ആദ്യ വിൽപന നടന്നതാണെന്നും മൂന്നാമതായാണു നാസറിന്റെ കൈകളിലേക്കെത്തുന്നതെന്നും വ്യക്തമാകുന്നത്. മീൻപിടിത്ത വള്ളം എങ്ങനെ രൂപമാറ്റം വരുത്തും? അതും തുറമുഖ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന യാഡിൽ. സംശയങ്ങൾ പരാതികളായി രേഖപ്പെടുത്തിക്കൊണ്ടു തുറമുഖ വകുപ്പ്, ഫിഷറീസ്, കോസ്റ്റൽ ഐജി തുടങ്ങിയവർക്കു പരാതി അയച്ചു.

ആദ്യ പരാതിയിലൊന്നും നടപടിയുണ്ടായില്ല. നിവൃത്തിയില്ലാതെ ബേപ്പൂർ പോർട്ട് ഓഫിസിലേക്കു വീണ്ടും പരാതി അയച്ചു. ഉടൻ തന്നെ പോർ‌ട്ട് ഉദ്യോഗസ്ഥർ യാഡ് സന്ദർശിച്ചു. അനധികൃതമായ നിർമാണം നടക്കില്ലെന്നും പണി നിർത്തിവയ്ക്കണമെന്നും യാഡിലുള്ളവർക്കു നിർദേശം നൽകി. എന്നാൽ, ഇതുസംബന്ധിച്ച് ഒൗദ്യോഗിക രേഖകൾ വകുപ്പ് പരാതിക്കാർക്കു നൽകിയില്ല. നിർദേശം നൽകിയെന്നു സീനിയർ പോർട്ട് കൺസർവേറ്റർ ഉറപ്പിച്ചു പറയുന്നുണ്ട്. ഇൗ സംഭവത്തിനു ശേഷമാണു കാര്യങ്ങൾ അട്ടിമറിക്കപ്പെടുന്നത്.

എല്ലാം മാറിമറയുന്നു

മീൻപിടിത്ത വള്ളത്തിന്റെ പണി 90% പൂർത്തിയാകുമ്പോഴാണു പുതിയ അട്ടിമറി സംഭവിക്കുന്നത്. പഴയ മീൻപിടിത്ത വള്ളം ചിത്രത്തിൽ ഇല്ലാതായി. പണി പൂർത്തിയാകുന്ന ഉല്ലാസ ബോട്ടായി കാര്യങ്ങൾ മാറി. മത്സ്യത്തൊഴിലാളികളുടെ പഴയ പരാതികൾ പൂഴ്ത്തിവയ്ക്കപ്പെട്ടു. ഉടമ നാസർ ഉല്ലാസ ബോട്ടിന്റെ റജിസ്ട്രേഷൻ നടപടികൾക്കായി തുറമുഖ വകുപ്പിനെ സമീപിച്ചു. ഫയൽ തുറമുഖ വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ (സിഇഒ) മുന്നിലേക്കെത്തി. പുതിയ ഉല്ലാസ ബോട്ട് നിർമിക്കുമ്പോൾ തുറമുഖ വകുപ്പിനെ അറിയിച്ചില്ലെന്ന ഒറ്റ കാരണമേ നിയമ തടസ്സമായി നാസറിനു മുൻപിലുണ്ടായിരുന്നുള്ളു. അതു മറികടക്കാൻ സിഇഒ ‘ഇൻലാൻഡ് വെസ്സൽ ആക്ട് 2021 സെക്‌ഷൻ 87(2) നിയമം പ്രയോഗിച്ചു.

ഉൾനാടൻ ജലഗതാഗത ബോട്ട് രൂപമാറ്റം വരുത്തുമ്പോഴും പുതിയതു നിർമിക്കുമ്പോഴും മാത്രം ബാധകമാകുന്ന നിയമമാണിത്. മീൻപിടിത്ത വള്ളം രൂപമാറ്റം നടത്തുന്നുവെന്ന പരാതി തുറമുഖ വകുപ്പിന്റെ ഫയലിൽ ഇരിക്കുമ്പോഴാണ് സിഇഒ ഇൗ നിയമത്തെ കൂട്ടുപിടിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സിഇഒയുടെ ഉത്തരവും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു.

പിഴയടച്ചു; എല്ലാം ശരിയായി

നാസർ പതിനായിരം രൂപ പിഴയടച്ചതോടെ ഉല്ലാസ ബോട്ടിന്റെ സ്റ്റെബിലിറ്റി പരിശോധനയ്ക്കായി കുസാറ്റിൽ നിന്ന് ഉദ്യോഗസ്ഥരെത്തി. ബോട്ട് പരിശോധന തുടങ്ങി. പഴയ ഫൈബർ വള്ളമാണെന്ന് ഒരാൾക്കും തിരിച്ചറിയാൻ കഴിയാത്തത്ര മനോഹരമായിട്ടാണു പണിതുവച്ചിരിക്കുന്നത്. 1.9 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന വള്ളം 2.9 മീറ്റർ വീതിയിലെത്തി. സ്റ്റെബിലിറ്റി റിപ്പോർട്ടിലാണു പുതിയ അളവു രേഖപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഇതു നിഷേധിക്കുന്നുണ്ട്. ബോട്ടിന് അത്ര വീതിയില്ലെന്നും അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാസറിന്റെ ഉല്ലാസ ബോട്ടിനു കുസാറ്റ് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകി. ഇനി സർവേ നടപടികളും റജിസ്ട്രേഷനുമാണ്.

വ്യാജ രേഖകൾ, രൂപരേഖ

ബോട്ടിന്റെ തുടക്കം മുതലുള്ള രൂപരേഖയും നിർമാണ വേളയിലെ ബിൽഡേഴ്സ് സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ മാത്രമേ സർവേ നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളു. ഇതെല്ലാം വ്യാജമായി സൃഷ്ടിച്ചെടുത്തു. തുറമുഖ വകുപ്പിന്റെ അംഗീകാരമില്ലാത്ത യാഡിലേക്ക് ഉദ്യോഗസ്ഥരെത്തി സർവേ നടത്തി. ബിൽഡേഴ്സ് സർട്ടിഫിക്കറ്റിന്റെ അവ്യക്തത നിലനിൽക്കെ തന്നെ സർവേ നടപടികൾ പൂർത്തീകരിച്ചു. ഉല്ലാസ ബോട്ടിന് അങ്ങനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. അടുത്ത നടപടി റജിസ്ട്രേഷൻ‌ പൂർത്തിയാക്കലാണ്. ഇതിനായുള്ള നടപടികൾക്കു കാത്തു നിൽക്കാതെ തന്നെ നാസർ ഉല്ലാസ ബോട്ടെടുത്തഉ താനൂരിലേക്കു കുതിച്ചു.

ജെട്ടിക്ക് അനുമതി ആര് നൽകി?

ഏത് ഉല്ലാസ ബോട്ടും സർവീസ് തുടങ്ങണമെങ്കിൽ സ്വന്തമായി ജെട്ടി വേണം. തുറമുഖ വകുപ്പിന്റെയും ഇറിഗേഷന്റെയും പരിധികളിൽ വരുന്ന പുഴയോര പ്രദേശത്തു 3 ജെട്ടികൾ നാസർ നിർമിച്ചിരുന്നു. റജിസ്ട്രേഷൻ‌ പൂർത്തിയാക്കാത്ത ബോട്ടിനു സർവീസ് നടത്താൻ വകുപ്പ് എങ്ങനെ അനുമതി നൽകിയെന്നതു ദുരൂഹമാണ്. പരാതികൾ വ്യാപകമായിട്ടും. ജെട്ടി പൊളിക്കാനോ സർവീസ് നിർത്താനോ ഇടപെടലുണ്ടായില്ല. പെരുന്നാൾ ദിനത്തിലെ ടൂറിസം കോളായിരുന്നു നാസറിന്റെ ലക്ഷ്യം.

കൊള്ള ലാഭം പ്രതീക്ഷിച്ച്

പെരുന്നാൾ ദിനത്തിൽ നൂറുകണക്കിനാളുകൾ വരുമെന്ന പ്രതീക്ഷയിൽ നാസർ റജിസ്ട്രേഷനില്ലാത്ത ബോട്ട് സർവീസ് തുടങ്ങി. കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ കയറ്റാവുന്നതിനും നാലിരട്ടി ആളുകളെ കുത്തിനിറച്ച് ആദ്യ സർവീസുകൾ നടത്തി. ഒരു ഉദ്യോഗസ്ഥനും ഇതു ചോദ്യം ചെയ്യാൻ എത്തിയില്ല. ലൈസൻസില്ലാത്ത സ്രാങ്കിനെ വച്ചു സർവീസ് തുടർന്നു. നാട്ടുകാർ പലതവണ എതിർത്തു. ഉദ്യോഗസ്ഥർക്കു പരാതികൾ നൽകി. പക്ഷേ, ഒന്നും നാസറിന്റെ പണത്തിനു മുകളിൽ പോയില്ല.

ഒദ്യോഗികമായി തടയാൻ ആരും ധൈര്യം കാണിച്ചില്ല. നാട്ടുകാർ എതിർക്കുന്ന വിഡിയോകൾ പലതും പുറത്തു വന്നിരുന്നു. കഴിഞ്ഞ 23നു താനൂരിലെത്തിയ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിനോടും വി.അബ്ദുറഹിമാനോടും വരെ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഒടുവിൽ 22 പേരുടെ ജീവനെടുത്ത് ‘അറ്റ്ലാന്റിക്’ ബോട്ട് ദുരന്തത്തിൽ കലാശിച്ചു.

അന്നേ എടുത്തു; 12 തീരുമാനങ്ങൾ

മലപ്പുറം ∙ ജില്ലയിലെ ബോട്ട് സർവീസുകൾ സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എടുത്ത തീരുമാനങ്ങൾ പൂർണമായും ജില്ലയിൽ നടപ്പാക്കിയില്ല. പക്ഷേ, ഇപ്പോഴിതാ അക്കാര്യങ്ങൾ സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ. പൂരപ്പുഴയിലെ ബോട്ട് അപകടത്തിനു പിന്നാലെ ഇക്കാര്യങ്ങൾ കർശനമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നതായി കലക്ടർ വി.ആർ.പ്രേംകുമാർ മനോരമയോട് പറഞ്ഞു.  12 തീരുമാനങ്ങളാണ് ഫെബ്രുവരി 4നു നടന്ന യോഗത്തിൽ എടുത്തത്. അവ ഇങ്ങനെ ബോട്ടുകളുടെ കാലപ്പഴക്കം  സംബന്ധിച്ച് അടിയന്തര പരിശോധന. കൃത്യമായ ഇടവേളകളിൽ തുടർ പരിശോധന. പൊന്നാനി പോർട്ട് ഓഫിസറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ പൊന്നാനി പോർട്ട് കൺസർവേറ്റർക്കു ചുമതല ബോട്ടുകളുടെ ലൈസൻസ്, ഇൻഷുറൻസ്, സർവീസ് നടത്താൻ അനുമതി നൽകുന്ന മുഴുവൻ രേഖകളും പരിശോധിക്കുക.

കൃത്യമായ ഇടവേളകളിൽ തുടർ പരിശോധന. പൊന്നാനി പോർട്ട് കൺസർവേറ്റർക്കു ചുമതലമാനദണ്ഡപ്രകാരമുള്ളതിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്ന ബോട്ടുകളുടെ ലൈസൻസ് റദ്ദാക്കുക. കയറ്റാവുന്ന ആകെ യാത്രക്കാരുടെ എണ്ണം ബോട്ടിൽ പ്രദർശിപ്പിക്കുക. എല്ലാ ബോട്ടുടമകൾക്കും ഇതു സംബന്ധിച്ച് നിർദേശം നൽകാൻ പോർട്ട് കൺസർവേറ്റർക്കു ചുമതല.ബോട്ടുകൾ രൂപമാറ്റം വരുത്തി അപ്പർ ഡക്കിൽ മാത്രം യാത്രക്കാരെ കയറ്റുന്നതു നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ താഴെയും മുകളിലുമായി യാത്ര ചെയ്യിക്കാൻ ബോട്ട് ഉടമകൾക്കു നിർദേശം നൽകണം. 

ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ധരിച്ചു മാത്രമേ യാത്രക്കാരെ കൊണ്ടു പോകാവൂ. ജാക്കറ്റിന്റെ ഗുണനിലവാരവും ഉറപ്പാക്കണം. 2 കാര്യങ്ങളും പോർട്ട് കൺസർവേറ്റർ ഉറപ്പു വരുത്തണം സമയക്രമം ലംഘിച്ചു ബോട്ട് സർവീസ് നടത്തരുത്. ഇക്കാര്യം പോർട്ട് കൺസർവേറ്റർ ഉറപ്പാക്കണം. പൊലീസ് സഹായം ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.ബോട്ട് ജെട്ടികളുടെ സുരക്ഷിതത്വം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം. പോർട്ട് കൺസർവേറ്റർക്കു ചുമതലകൾ നിർവഹിക്കാൻ ആവശ്യമാകുന്ന മുറയ്ക്കു പൊലീസ് സഹായം ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിക്കു ചുമതല

വിനോദ സഞ്ചാരികൾ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു ബോർഡുകൾ സ്ഥാപിക്കണം. അപകടങ്ങളുണ്ടാകുന്ന പക്ഷം പൊന്നാനി ഫിഷറീസ് വകുപ്പിലെ ഗാർഡുമാരുടെ സേവനം ഉപയോഗിക്കാം. പോർട്ട് കൺസർവേറ്റർക്കു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ സഹായവും തേടാം. ജില്ലയിലെ എല്ലാ ബോട്ട് സർവീസുകളിലും ഈ നിർദേശങ്ങൾ നടപ്പാക്കാനും പോർട്ട് കൺസർവേറ്റർക്കു ചുമതല. ഉൾനാടൻ ജലഗതാഗത നിയമങ്ങളും ചട്ടങ്ങളും ബോട്ട് സർവീസിൽ പാലിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തണം.

ബോട്ടുകൾക്ക് റജിസ്ട്രേഷൻ നൽകുമ്പോഴുള്ള നിയമാവലി.

ഡ്രോയിങ് അനുസരിച്ച് മാത്രമേ ബോട്ട് നിർമിക്കാൻ പാടുള്ളു.കെഐവി (കേരള ഇൻലാൻഡ് വെസ്സൽ) അംഗീകാരമുള്ള യാർഡുകളിൽ മാത്രമേ ബോട്ട് നിർമാണം പാടുള്ളു. ഉപയോഗിക്കുന്ന സാമഗ്രികൾ ഗുണമേന്മയുള്ളതും ഇവയുടെ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുമാണ്. ചീഫ് സർവേയറുടെ മുൻ റിപ്പോർട്ടുകൾ നിർമാണ സ്ഥലത്ത് ഉണ്ടായിരിക്കണം.അതാത് സമയത്ത് സർവേയർ മാർക്ക് ചെയ്യുന്ന തരത്തിൽ ഡ്രോയിങിൽ ആവശ്യമായ മാറ്റം വരുത്തി പണിയണം. ഉപയോഗിക്കുന്ന സാധനങ്ങളുടെ ഇൻവോയ്സ് നമ്പർ, ഉപയോഗിക്കുന്ന തിയതി, ബോട്ടിൽ സ്ഥാപിക്കുന്ന ഏരിയ എന്നിവ രേഖപ്പെടുത്തണം. ഗുണനിലവാര റജിസ്റ്റർ സൂക്ഷിക്കേണ്ടതുമുണ്ട്.

ആവശ്യമായ റിപ്പോർട്ടുകൾ

മോൾഡ് സർവേ, ഹൾ സർവേ, ഡ്രാഫ്റ്റ് സർവേ. പുതിയ 4 സ്റ്റോക്ക് എൻജിൻ ഘടിപ്പിക്കാമെന്നും അനുമതി ലഭിച്ച സ്ഥലത്തു മാത്രമേ പ്രവർത്തിപ്പിക്കുകയുള്ളുവെന്നും സത്യപത്രത്തിൽ സമർപ്പിക്കണം. ഉടമസ്ഥരും നിർമാതാവും തമ്മിൽ കരാർ വ്യവസ്ഥകൾ പാലിക്കണം. ഡ്രാഫ്റ്റ് ലോഡ് ലൈൻ മാപ്പുകൾ, കെഐവി നമ്പർ തുടങ്ങിയ പ്രദർശിപ്പിക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com