പുസ്തകോത്സവത്തിന് ഇന്ന് സമാപനം
Mail This Article
മലപ്പുറം∙ വായനയുടെ പുതിയ വാതായനങ്ങൾ തുറന്ന ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവത്തിന് ഇന്നു സമാപനം. മേൽമുറി മഅദിൻ ക്യാംപസിൽ നടക്കുന്ന പുസ്തകോത്സവത്തിൽ 104 സ്റ്റാളുകളിലായി 64 പ്രസാധകരുടെ പുസ്തകങ്ങളാണു വായനക്കാരെ കാത്തിരിക്കുന്നത്. ഞായറാഴ്ച തുടങ്ങിയ പുസ്തക മേളയിൽ ലൈബ്രറി കൗൺസിലിനു കീഴിലുള്ള ജില്ലയിലെ 555 ലൈബ്രറികൾ പുസ്തകങ്ങളെടുക്കും.
മനോരമ ബുക്സ്, ഡിസി, കറന്റ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഒലിവ്, പൂർണ തുടങ്ങിയ പ്രധാന പ്രസാധകരെല്ലാം പുസ്തക മേളയ്ക്കെത്തിയിട്ടുണ്ട്. ലൈബ്രറി കൗൺസിലിനു കീഴിലെ ലൈബ്രറികൾ തന്നെയാണു പ്രധാനമായും മേളയ്ക്കെത്തുന്നത്. ഇതിനൊപ്പം ഒട്ടേറെ വായനക്കാരും സ്റ്റാളുകൾ സന്ദർശിക്കുന്നു. നോൺ ഫിക്‌ഷൻ വിഭാഗത്തിൽ ഉൾപ്പെടുന്ന പുസ്തകങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെന്നു പ്രസാധകർ പറയുന്നു.
ചരിത്ര പുസ്തകങ്ങൾ, ജീവചരിത്രങ്ങൾ, ടോപ്പിക്കൽ പുസ്തകങ്ങൾ എന്നിവ ആളുകൾ അന്വേഷിച്ചെത്തുന്നുണ്ട്. പ്രചോദനാത്മക പുസ്തകങ്ങൾക്കെത്തുന്നവരിൽ കൂടുതൽ വിദ്യാർഥികളും യുവാക്കളുമാണ്. അതേസമയം, മലയാളത്തിന്റെ നിത്യ ഹരിത എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ, വികെഎൻ എന്നിവരുടെ പുസ്തകങ്ങൾക്ക് ഇപ്പോഴും പ്രിയം.
മനോരമ ബുക്സ് പുസ്തകങ്ങൾക്ക് വിലക്കിഴിവ്
മലപ്പുറം∙ പുസ്തകോത്സവത്തിലെ മനോരമ സ്റ്റാളിൽ മനോരമ ബുക്സിന്റെ പുസ്തകങ്ങൾ പ്രത്യേക വിലക്കിഴിവിൽ ലഭിക്കും. ദിനപത്രമുൾപ്പെടെ മനോരമയുടെ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകാനും അവസരമുണ്ട്.