ചീഫ് സർവേയർ ‘കണ്ണടച്ചു’; അനധികൃത കോണിയുമായി അറ്റ്ലാന്റിക്കിന്റെ യാത്ര
Mail This Article
പൊന്നാനി ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ സർവേ നടപടികളിൽ ആലപ്പുഴ ചീഫ് സർവേയർ നടത്തിയ തട്ടിപ്പ് പുറത്ത്. ബോട്ടിന്റെ രൂപരേഖയിൽ മുകളിലേക്കു കയറുന്നതിനുള്ള കോണിയില്ല. എന്നാൽ, ബോട്ടിന്റെ പണി പൂർത്തിയാക്കിയത് കോണി ഉൾപ്പെടുത്തി. ബോട്ടിന്റെ സുരക്ഷയെ ബാധിക്കുന്ന ഇൗ ഗുരുതര സാഹചര്യം സർവേയർ തടഞ്ഞില്ല. എവിടെയും റിപ്പോർട്ട് ചെയ്തതുമില്ല. സർവേയർ ബോട്ട് കാണുന്നതിനു മുൻപു തന്നെ ‘അറ്റ്ലാന്റിക്’ ബോട്ടിൽ കോണി നിർമിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രം മനോരമയ്ക്ക് ലഭിച്ചു.
മേയ് 7ന് നടന്ന ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മുകളിലേക്ക് ആളുകൾ കയറിയെന്നുള്ളതാണ്. കോണിയിലൂടെ ആളുകളെ മുകളിലും കയറ്റാമെന്നതിനാൽ ബോട്ടുകാർ കൂടുതൽ യാത്രക്കാരെ തിരുകിക്കയറ്റാനും ശ്രമം നടത്തി. അപകട ശേഷം പൊലീസ് നിർദേശ പ്രകാരം നടന്ന സ്റ്റെബിലിറ്റി, രൂപരേഖ പരിശോധനകളിലാണ് രൂപരേഖയിൽ കോണിയില്ലെന്ന് കണ്ടെത്തിയത്. ആലപ്പുഴ ചീഫ് സർവേയറെ 2 തവണ അന്വേഷണ ഉദ്യോഗസ്ഥൻ താനൂർ ഡിവൈഎസ്പി വി.വി.ബെന്നി ചോദ്യം ചെയ്തു. ഇനിയും ചോദ്യംചെയ്യാൻ വളിപ്പിക്കുമെന്നാണ് അറിയുന്നത്.