ചേലേമ്പ്രയിൽ വീടിന്റെ വാതിൽ തകർത്ത് മോഷണം; 15 പവനും ഒന്നര ലക്ഷവും പോയി
Mail This Article
തേഞ്ഞിപ്പലം ∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും പട്ടാപ്പകൽ കവർച്ച. ചേലേമ്പ്ര കൊളക്കുത്തിന് സമീപം കണ്ടായിപ്പാടം കുരുണേങ്ങൽ വീട്ടിൽ പാറോൽ ബാലകൃഷ്ണന്റെ വീട്ടിൽ നിന്ന് ഇന്നലെ 15 പവൻ ആഭരണങ്ങളും 1.30 ലക്ഷം രൂപയും കവർന്നു. അടച്ചിട്ട വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ ഓടാമ്പിൽ പിക്കാസും മഴുവും ഉപയോഗിച്ച് വേർപ്പെടുത്തി വാതിൽ തുറന്ന് അലമാരയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്.
വീട്ടുകാർ വീടടച്ച് രാവിലെ 10ന് വള്ളിക്കുന്നിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഉച്ചയ്ക്ക് 1ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ബാലകൃഷ്ണന്റെ ഭാര്യയുടെയും മകളുടെയും പേരക്കുട്ടിയുടെയും ആഭരണമാണ് നഷ്ടപ്പെട്ടത്.
നിർമാണ ഘട്ടത്തിലുള്ള വീടിന്റെ പൂർത്തീകരണത്തിന് കുറി വിളിച്ച് ലഭിച്ചതായിരുന്നു നഷ്ടപ്പെട്ട പണം. വിരലടയാള വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലും പരിസരത്തുമായി കഴിഞ്ഞ മാസം 13 സ്ഥലങ്ങളിൽ പട്ടാപ്പകലുണ്ടായ കവർച്ചകൾക്ക് തുമ്പില്ലാതെ നിൽക്കെയാണ് 3 കിലോമീറ്റർ അകലെ കണ്ടായിപ്പാടത്തെ വീട്ടിലുണ്ടായ കവർച്ച.