കരിപ്പൂർ ∙ ഹജ് കമ്മിറ്റി മുഖേന ഇന്നു കേരളത്തിൽനിന്ന് 4 വിമാനങ്ങളിലായി 848 വനിതാ തീർഥാടകർ മക്കയിലേക്കു പുറപ്പെടും. കരിപ്പൂരിൽ നിന്ന് 3 വിമാനങ്ങളും (പുലർച്ചെ 4.20, രാവിലെ 8.25, വൈകിട്ട് 6.25) കൊച്ചിയിൽനിന്ന് ഒരു വിമാനവും.കരിപ്പൂരിൽ നിന്നു 145 പേർ വീതവും കൊച്ചിയിൽ നിന്നു 413 തീർഥാടകരുമാണ് യാത്രതിരിക്കുക.ഇന്നലെ കരിപ്പൂരിൽനിന്നു 3 വിമാനങ്ങൾ വനിതാ തീർഥാടകരുമായി പുറപ്പെട്ടു. പുലർച്ചെ 4.20നും രാവിലെ 9.35നും വൈകിട്ട് 6.35നും. നാളെ കരിപ്പൂരിൽനിന്നു രാവിലെ 9നും വൈകിട്ട് 6.35 നുമാണു വിമാനങ്ങൾ.
12 വരെ കരിപ്പൂരിൽനിന്നുള്ള എല്ലാ വിമാനങ്ങളിലും വനിതാ തീർഥാടകരാണ്. ലക്ഷദ്വീപിൽ നിന്നുള്ള 164 തീർഥാടകർ നാളെ കൊച്ചിയിൽ നിന്നു പുറപ്പെടും. ഇവർ കഴിഞ്ഞ ദിവസം കപ്പൽ മുഖേന കൊച്ചിയിൽ എത്തിയിരുന്നു.
വി.ഡി.സതീശൻ ഹജ് ക്യാംപ് സന്ദർശിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ ഹജ് ക്യാംപ് സന്ദർശിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.ഇന്നലെ യാത്രയയപ്പു സംഗമങ്ങൾക്ക് ഹജ് കമ്മിറ്റി അംഗങ്ങളായ കെ.ഉമർ ഫൈസി മുക്കം, പി.മൊയ്തീൻ കുട്ടി, ഡോ.ഐ.പി അബ്ദുൽ സലാം, ഇബ്രാഹിം ബാഖവി മേൽമുറി, ഹജ് സെൽ ഓഫിസർ കെ.കെ.മൊയ്തീൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
സന്തോഷത്തോടെ കദിയുമ്മ ഹജ്ജിന്
ഇന്നു പുലർച്ചെയുള്ള വിമാനത്തിൽ പുറപ്പെടാനായി ഇന്നലെ ഹജ് ക്യാംപിലെത്തിയ കദിയുമ്മ. ഹജ് തീർഥാടനത്തിനുള്ള വർഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു. കേരളത്തിൽനിന്നുള്ള ഈ വർഷത്തെ പ്രായം കൂടിയ തീർഥാടകയാണ് മുസല്യാരങ്ങാടി സ്വദേശി ചോല ഉള്ളാട്ടിൽ കദിയുമ്മ (87). ഹജ്ജിന് 2020, 2021 വർഷങ്ങളിൽ അപേക്ഷിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണംമൂലം ഹജ് യാത്ര ഉണ്ടായിരുന്നില്ല.
2022ൽ 65 വയസ്സെന്ന പ്രായപരിധിയും തടസ്സമായി. ഈ വർഷം മെഹ്റം (ആൺതുണ) ഇല്ലാത്ത വിഭാഗത്തിൽ ഹജ് കർമത്തിനായി കദിയുമ്മയ്ക്ക് അവസരം ലഭിച്ചു. മകൾ ആമിനയും കൂടെയുണ്ട്.