മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മൂർഖൻ
Mail This Article
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുൻപിൽ 2 മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തി. ഒന്നിനെ പിടികൂടി വനംവകുപ്പിനെ ഏൽപിച്ചു. മറ്റൊന്നിനെ പിടികൂടാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടു. 24 മണിക്കൂർ ആൾ പെരുമാറ്റമുള്ള അത്യാഹിത വിഭാഗത്തിനു സമീപം ആദ്യമായാണ് പാമ്പിനെ കണ്ടെത്തുന്നത്.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് പക്ഷികളുടെ കൂടിനു സമീപത്തുനിന്നു പാമ്പ് ഇറങ്ങി വരുന്നത് കണ്ടത്.
രോഗികളുടെ കൂട്ടിരിപ്പുകാരിൽ ചിലരും സന്നദ്ധ സേന വൊളന്റിയർമാരും സാഹസപ്പെട്ടു കുപ്പിയിലാക്കി. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വനം വകുപ്പിനെ വിവരമറിയച്ചതിനെത്തുടർന്ന് വനപാലകരെത്തി കൊണ്ടുപോയി. അതേ സമയം 2 മീറ്റർ അകലെ, ചെറിയ പാമ്പിൻ കുഞ്ഞിനെയും കണ്ടെത്തി. ശക്തമായ മഴ പെയ്തതിനാൽ കുപ്പിയിലാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതിനിടെ അപ്രത്യക്ഷമായി . അത്യാഹിത വിഭാഗത്തിനു മുൻപിൽ 2 കൂടുകളിലായി 10 വർഷത്തിലേറെയായി അലങ്കാര പക്ഷികളെ വളർത്തുന്നുണ്ട്. ഇര തേടി കൂട്ടിലേക്ക് വന്നതാകാമെന്നു കരുതുന്നു.
കൂടിനു സമീപമാണു അത്യാഹിത വിഭാഗത്തിലും നിരീക്ഷണ വാർഡിലും പ്രവേശിപ്പിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഇരിപ്പിടം. ഒരു മാസം മുൻപ് പേ വാർഡിനു സമീപത്തുനിന്നു പാമ്പിനെ പിടികൂടിയിരുന്നു.