ADVERTISEMENT

മലപ്പുറം∙ ജീവിച്ചിരുന്ന കാലത്ത് ആയിരക്കണക്കിനു മനുഷ്യർക്ക് ആശ്വാസത്തിന്റെ തീരമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. വിടപറഞ്ഞ് ഇന്നേക്ക് 14 വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന്റെ ഓർമ പതിനായിരക്കണക്കിനു മനുഷ്യർക്ക് വീടിന്റെ തണലായി മാറിയിരിക്കുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമയ്ക്കായി മുസ്‌ലിം ലീഗ് കമ്മിറ്റി ആരംഭിച്ച ബൈത്തുറഹ്മ പദ്ധതിക്കു കീഴിൽ ഇതിനകം പതിനയ്യായിരത്തലധികം കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി. കൃത്യമായ കണക്ക് പാർട്ടിയുടെ കൈവശവുമില്ല.

കേരളത്തിനു പുറത്ത് ഉത്തർപ്രദേശിലെ മുസഫർ നഗറിലും തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും  ആന്ധ്രയിലും ബൈത്തുറഹ്മയുടെ കാരുണ്യത്തണലിൽ കുടുംബങ്ങൾ ജീവിക്കുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കെ 2009 ഓഗസ്റ്റ് ഒന്നിനാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചത്. തങ്ങളുടെ രണ്ടാം ചരമവാർഷികത്തിൽ, 2011ൽ ആണ് ബൈത്തുറഹ്മ എന്ന ആശയം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തത്. ജില്ലയിൽ 100 വീടുകൾ നിർമിച്ചുനൽകാനായിരുന്നു ആദ്യ തീരുമാനം.

ജീവിതകാലത്ത് കാരുണ്യത്തിന്റെ മറുവാക്കായിരുന്ന മനുഷ്യന്റെ പേരിലുള്ള പദ്ധതിക്ക് ബൈത്തുറഹ്മ (കാരുണ്യഭവനം) എന്ന പേരു നൽകി. ശിഹാബ് തങ്ങളുടെ പേരിൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ പണമായും ഭൂമിയായും വാഗ്ദാനങ്ങളായും ജനം ഒപ്പംനിന്നു. 100 വീടെന്നത് 151 വീടായി. 2012 ഓഗസ്റ്റ് 5ന് 151 വീടുകളുടെ ശിലാസ്ഥാപനം നടത്തി. അടുത്ത വർഷം ഏപ്രിൽ 13ന് താക്കോൽദാനം.

തുടങ്ങിയ സമയത്ത് ബൈത്തുറഹ്മ പദ്ധതിയൊരു വിത്തായിരുന്നെങ്കിൽ പിന്നീട് അത് മഹാവൃക്ഷമായി വളർന്നു. ലീഗ് ജില്ലാ കമ്മിറ്റിയുടെ പദ്ധതി സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. കോഴിക്കോട്ടും കണ്ണൂരും ബൈത്തുറഹ്മ ഗ്രാമങ്ങളുണ്ടായി. യുപിയിലെ മുസഫർ നഗറിൽ കലാപം പടർന്നപ്പോൾ അവിടെയും കണ്ണീരൊപ്പാൻ കാരുണ്യവീടുകളുയർന്നു. ജാതി വിവേചനത്തിനിരയായി ജീവൻ നഷ്ടപ്പെട്ട രോഹിത് വെമുലയുടെ കുടുംബത്തിന് കാരുണ്യത്തിന്റെ മേൽക്കൂരയൊരുങ്ങിയത് ബൈത്തുറഹ്മ പദ്ധതിക്കു കീഴിലായിരുന്നു.

ബൈത്തുറഹ്മയുടെ കാരുണ്യത്തിന്  മതമോ ജാതിയോ ദേശമോ ഭാഷയോ മാനദണ്ഡമായില്ല. പലയിടങ്ങളിലും ഇപ്പോഴും ബൈത്തുറഹ്മകൾ ഉയരുന്നുണ്ട്. പൂർത്തിയായ വീടുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടിവരുന്നു. നന്മയുടെ ഒട്ടേറെ ശിഖരങ്ങളുള്ള മനുഷ്യസ്നേഹിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ. മരണശേഷം അദ്ദേഹത്തിന്റെ സ്മരണയായി കാരുണ്യം പെയ്തുകൊണ്ടേയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com