തീരദേശത്ത് ശുഭപ്രതീക്ഷ
Mail This Article
പൊന്നാനി ∙തീരത്തേക്ക് അടുത്ത ആദ്യ ബോട്ടുകൾക്ക് ആശ്വാസച്ചാകര. രണ്ടു മാസത്തോളം നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം കഴിഞ്ഞ ദിവസം അർധരാത്രിയോടെ മീൻപിടിത്തത്തിനിറങ്ങിയ ബോട്ടുകളിൽ ചിലത് ഇന്നലെ ഉച്ചയ്ക്കു ശേഷം തീരമണഞ്ഞു. ആദ്യം അടുത്ത 5 ബോട്ടുകൾക്കും കോരയാണു ലഭിച്ചത്. പ്രതീക്ഷയ്ക്കൊത്ത മത്സ്യമുണ്ടായിരുന്നു ബോട്ടുകളിൽ. ആദ്യ ബോട്ടുകൾക്കെല്ലാം ലാഭക്കച്ചവടം തന്നെയായിരുന്നു.
ഒരു കൊട്ട കോര 2600 രൂപ നിരക്കിലാണു ലേലത്തിലൂടെ വിറ്റഴിച്ചത്. തൊട്ടുപിന്നാലെയുള്ള ബോട്ടുകൾക്കും കോര തന്നെയാണു ലഭിക്കുന്നത്. ഇന്നും കോര മാത്രമായാൽ വില വൻ തോതിലിടിയാൻ സാധ്യതയുണ്ട്. 52 ദിവസം നീണ്ട ട്രോളിങ് നിരോധനത്തിൽ ജില്ലയുടെ തീരപ്രദേശത്തു കോരയുടെ ലഭ്യതയിൽ വൻ മുന്നേറ്റമുണ്ടായെന്നതാണ് ആദ്യ ദിവസങ്ങളിൽ ലഭിക്കുന്ന സൂചനകൾ. വരും ദിവസങ്ങളിൽ മത്സ്യത്തിനു വിലയിടിഞ്ഞാൽ വീണ്ടും ബോട്ടുകാർ നഷ്ടക്കണക്കുകൾ നേരിടേണ്ടി വരും.